പുനലൂർ:തെന്മല പൊലിസ് സ്റ്റേഷന് മുന്നിലെ മാരിയമ്മൻ കോവിലിൽ നിന്ന് ശീവേലി വിഗ്രഹവും പതിനായിരം രൂപയും അപഹരിച്ചു. സമീപത്തെ ചായക്കടയിൽ സൂക്ഷിച്ചിരുന്ന 15,000രൂപയും മോഷണം പോയി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പറയുന്നു. സ്റ്റേഷന് മുന്നിലെ ചായക്കടയുടെ പിൻഭാഗത്തെ ഇരുമ്പുഷീറ്റ് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന 15000 രൂപയാണ് ആദ്യം കവർന്നത്. പിന്നീട് കടയിലെ ഫ്രിഡ്ജ് മാറ്റിയ ശേഷം കോവിലിന്റെ ജനൽ ഇളക്കിമാറ്റി അകത്തുകടന്നു. തുടർന്ന് അർച്ചന നടത്തിയ പണവും, വിഗ്രഹവും കവരുകയായിരുന്നു. സംഭവ ദിവസം ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷിക ആഘോഷമായിരുന്നു. എല്ലാ വർഷവും വിഗ്രഹത്തിൽ സ്വർണാഭരണങ്ങൾ അണിയിച്ചാണ് പൂജ നടത്തിവന്നിരുന്നത്. മോഷണം നടന്ന ദിവസവും ആഭരണങ്ങൾ അണിയിച്ചെങ്കിലും ചടങ്ങുകൾക്ക് ശേഷം ഇത് മാറ്റിയിരുന്നു.ആഭരണങ്ങൾ കാണുമെന്ന പ്രതിക്ഷയിലാണ് മോഷ്ടാക്കൾ ക്ഷേത്രത്തിൽ കടന്ന് ശീവേലി വിഗ്രഹം കവർന്നത്. നേരത്തെ രണ്ടുതവണ മോഷണം നടന്നിരുന്നു. തെന്മല എസ്.ഐ.പ്രവീൺകുമാറിന്റെ നേതൃത്വത്തിലുളള പൊലിസും, കൊല്ലത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.