പാരിപ്പള്ളി: മൈലാടുംപാറയിൽ ഗൃഹനാഥനെ നാടൻ ബോബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തുമ്പ സ്റ്റേഷൻകടവ് പനച്ചിമൂട്ടിൽ പ്ളസ് ടു വിദ്യാർത്ഥിയായ അഖിലിനെ (19) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പാൽ വാങ്ങാൻ പോവുകയായിരുന്ന പ്രദേശവാസിയായ അഫ്സലിനെ പിന്തുടർന്ന് മൈലാടുംപാറ - ഇ.എസ്.ഐ റോഡിൽ വച്ച് അഖിൽ നാടൻ ബോംബെറിയുകയായിരുന്നു. ബോംബ് ദേഹത്ത് തട്ടാതെ റോഡിൽ വീണ് പൊട്ടിയതിനാൽ അഫ്സലിന് പരിക്കേറ്റില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഒാടിക്കൂടിയപ്പോഴേക്കും പ്രതി ഒാടിമറഞ്ഞു.
വിവരമറിഞ്ഞെത്തിയ പാരിപ്പള്ളി എസ്.ഐ രാജേഷ്, എ.എസ്.ഐ സലിം, സി.പി.ഒ മിഥുൻ എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ബോംബുകൾ പൊലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കും. ദിവസവും രാവിലെ നടക്കാനിറങ്ങുന്ന ഇരുവരും തമ്മിലുള്ള നിസാര വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പഠനം പ്ളസ് ടുവിന്, മികവ് ബോംബ് നിർമ്മാണത്തിൽ
തിരുവനന്തപുരം സ്വദേശിയായ അഖിൽ നാല് മാസം മുമ്പാണ് പാരിപ്പള്ളിയിലെത്തിയത്. ബോംബ് നിർമ്മിച്ചതിനും ഉപയോഗിച്ചതിനും അഖിലിനെതിരെ തുമ്പ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുണ്ട്. ഇതുകാരണം വീട്ടുകാർ പാരിപ്പള്ളിയിൽ വാടക വീട്ടിലേക്ക് താമസം മാറ്റുകയും അഖിലിനെ ഇവിടെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പ്ലസ് ടുവിന് ചേർക്കുകയുമായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഉത്സവ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അമിട്ട് വാങ്ങി വെടിമരുന്ന് വേർതിരിച്ച് അതിനോടൊപ്പം മെറ്റൽ, കുപ്പിച്ചില്ല്, ആണി എന്നിവ ചേർത്താണ് ഇയാൾ നാടൻബോംബ് നിർമ്മിച്ചിരുന്നത്. അഖിലിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ബോംബുകൾ കൊല്ലത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.