ഗുരുവായൂരിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി
ഗുരുവായൂർ സി.ഐക്ക് കല്ലേറിൽ പരിക്ക്
കടകൾ അടപ്പിച്ചു, വാഹനങ്ങൾ തടഞ്ഞു
ബാരിക്കേഡുകളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചു
തൃശൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് ജില്ലയിൽ വ്യാപക പ്രതിഷേധം. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുരുവായൂരിൽ ബി.ജെ.പി.- യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. 15 ബി.ജെ.പി പ്രവർത്തകരെയും സ്ത്രീകൾ ഉൾപ്പെടെയുള്ള കർമ്മസമിതി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഘപരിവാർ സംഘടനകൾ, ശബരിമല കർമ്മസമിതി, ഭക്തർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ സംഘർഷമുണ്ടായി. കല്ലേറിൽ ഗുരുവായൂർ സി.ഐ പ്രേമാനന്ദന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഗുരുവായൂരിലെ കടകളെല്ലാം ഉച്ചയ്ക്ക് മുമ്പായി പ്രതിഷേധക്കാർ അടപ്പിച്ചു. പുറത്ത് നിന്ന് ബസിലെത്തിയവരാണ് കടകൾ അടപ്പിക്കാൻ നേതൃത്വം നൽകിയതെന്ന് കടക്കാർ ആരോപിച്ചു.
തൃശൂർ സ്വരാജ് റൗണ്ടിൽ പ്രകടനത്തിനിടെ പൊലീസിന്റെ കാമറ തല്ലിത്തകർത്തു. ഇരിങ്ങാലക്കുടയിലും തൃശൂർ നഗരത്തിലും വനിത മതിലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ളക്‌സുകളും ബാനറുകളും ബാരിക്കേഡുകളും പ്രതിഷേധക്കാർ തകർത്തു. കൊടുങ്ങല്ലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, വടക്കാഞ്ചേരി, ചെറുതുരുത്തി, കുന്നംകുളം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. ബസുകളും മറ്റു വാഹനങ്ങളും തടഞ്ഞു. മിക്കയിടത്തും ഹർത്താലിന് സമാനമായ അവസ്ഥയായിരുന്നു.
സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തിയ പ്രതിഷേധക്കാർ ജോസ് തിയേറ്ററിന് സമീപം റോഡ് ഉപരോധിച്ചു.
ബാറ്റ ജംഗ്ഷനിൽ പൊലീസ് സ്ഥാപിച്ച ട്രാഫിക് ഡിവൈഡറുകൾ പൊലീസിന് നേരെ വലിച്ചെറിഞ്ഞു. ഇതിനിടെ വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറുകൾ അടച്ചു. അര മണിക്കൂറോളം സ്വരാജ് റൗണ്ടിൽ ഗതാഗതം നിറുത്തിവച്ചു. വൈകുന്നേരത്തോടെ ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവച്ചു. വടക്കാഞ്ചേരി നഗരത്തിലും ചെറുതുരുത്തിയിലും രാവിലെ തന്നെ പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. വാഹനങ്ങളും തടഞ്ഞു. പെട്ടെന്നുണ്ടായ ഹർത്താൽ പ്രതീതിയിൽ ഗുരുവായൂരിലെത്തിയ അന്യ ജില്ലകളിൽ നിന്നുള്ള ഭക്തർ ദുരിതത്തിലായി. ബസുകൾ നിലച്ചതോടെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ദുരിതത്തിലായി. പലരും ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു. ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചതിനാൽ പെട്രോൾ പമ്പുകളിൽ നല്ല തിരക്കനുഭവപ്പെട്ടു.