guruvayoor-nagarasaba-
ഗുരൂവായൂർ നഗരസഭയുടെ മൾട്ടിലെവൽ പാർക്കിംഗ് നിർമ്മാണ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കുന്നു

ഗുരുവായൂർ: അത്യാധുനിക സൗകര്യങ്ങളോടെ ഗുരുവായൂരിൽ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മൾട്ടി ലെവൽ കാർ പാർക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർ നേരിടുന്ന വാഹന പാർക്കിംഗിന് വലിയൊരു പരിഹാരമാകുമെന്നും ക്ഷേത്രനഗരിയുടെ വികസനത്തിന് പദ്ധതി ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

കെ. വി അബ്ദുൾഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് മുഖ്യാതിഥിയായി. നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.പി വിനോദ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിർമ്മല കേരളൻ, ടി.എസ് ഷെനിൽ, കെ.വി വിവിധ്, എം. രതി, ഷൈലജ ദേവൻ, മുൻ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി, പ്രതിപക്ഷ നേതാവ് എ.പി ബാബു, ഊരാളുങ്കൽ സൊസൈറ്റി സി.ഇ.ഒ നീന, നഗരസഭ സെക്രട്ടറി വി.പി ഷിബു എന്നിവർ സംസാരിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ നഗരസഭയുടെ കിഴക്കേ നടയിലുളള ആന്ധ്രാ പാർക്കിലാണ് മൾട്ടിലെവൽ കാർ പാർക്കിംഗ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ ആകെ ആറ് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. 12,​984 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 9 ബസ്, 38 മിനി ബസ്, 43 ടൂവീലർ, 362 കാർ ഉൾപ്പടെയുളള ലൈറ്റ് മോട്ടോർ വെഹിക്കിൾസ് എന്നിവ പാർക്ക് ചെയ്യുന്നതിനും ആവശ്യമായ ടോയ്‌ലറ്റ്, ലിഫ്റ്റ് സംവിധാനവും ഒരുക്കും. 19.06 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.