ചാവക്കാട്: തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 12 ഓടെ അങ്ങാടിത്താഴം തഖ്‌വ മസ്ജിദിന് സമീപത്താണ് സംഭവം. ലോറി കാനയിലേക്ക് ചെരിഞ്ഞതിനാൽ നാട്ടുകാർ ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവർ വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തെക്കൻ പാലയൂരിൽ താമസിക്കുന്ന അഷ്റഫ് തെരുവത്ത് വീട്ടിൽ, കെ.എ. നൗഷാദ്, ഫിറോസ്, സീഫത്ത് ചക്കിയത്ത് എന്നിവരാണ് വണ്ടി തടഞ്ഞ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറച്ച് ദിവസക്കൾക്ക് മുൻപ് മാലിന്യവുമായി വന്ന ഓട്ടോറിക്ഷ തെക്കൻ പാലയൂരിൽ നിന്നും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.
തെക്കൻ പാലയൂർ, ചക്കംകണ്ടം, അങ്ങാടിത്താഴം മേഖലയിൽ സ്ഥിരമായി മാലിന്യം ഇത്തരത്തിൽ തള്ളാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതമാണിത് സമ്മാനിക്കുന്നത്. ജനങ്ങൾ സ്വയം സംഘടിച്ച് രാത്രികാലങ്ങളിൽ ഇവിടെ കാവലേർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
മാലിന്യത്തിൽ പൊറുതിമുട്ടിയ ജനം കഴിഞ്ഞ മാസം പൗരാവകാശ വേദിയുടെ നേത്രത്വത്തിൽ വായ് മൂടി കെട്ടി മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധം രേഖപെടുത്തിയിരുന്നു. ജനങ്ങൾ നേരിടുന്ന അതിഗുരുതരമായ വിഷയത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പൗരാവകാശ വേദിയുടെയും അങ്ങാടിത്താഴം ആക്‌ഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തിൽ പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അൻമോൽ മോത്തി, പി.വി. അഷ്റഫ് അലി, നൗഷാദ് അഹമ്മു, ഫാമീസ് അബൂബക്കർ, ശ്രീധരൻ ചക്കംകണ്ടം, സി.ആർ. ഹനീഫ, ഷെബീർ മാളിയേക്കൽ, വഹാബ് എടപ്പുള്ളി, ലത്തീഫ് പാലയൂർ, കബീർ പരുത്തിക്കാട്ട്, സി.എം. ജെനീഷ് തുടങ്ങിയവർ സംസാരിച്ചു.
..........................................
പ്രദേശത്ത് അതിഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
അധികൃതർ ഈ പ്രദേശത്തെ അവഗണിക്കുകയും വർഷങ്ങളായി ഇങ്ങോട് മാലിന്യമൊഴുക്കുന്നത് തടയാതിരിക്കുകയും ചെയ്യുന്നതിനാൽ ഈ പ്രദേശം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇക്കഴിഞ്ഞ ദിവസം അങ്ങാടിത്താഴത്ത് കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് കുട്ടികളടക്കം നിരവധി പേർ ആശുപത്രിയിലായിരുന്നു. കിണറുകളിലെ കുടിവെള്ളത്തിൽ മാരകമായ അളവിൽ കോളിഫോം ബാക്ടീരിയയും കണ്ടെത്തിയിരുന്നു.