തൃശൂർ: പഴയ വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ വിൽക്കുന്ന ശക്തൻ സ്റ്റാൻഡിനടുത്തുള്ള പട്ടാളം മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു കട പൂർണമായും ഏഴു കടകൾ ഭാഗികമായും നശിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ ആരംഭിച്ച തീപിടിത്തം രണ്ട് മണിക്കൂറോളം നഗരത്തെ പരിഭ്രാന്തിയിലാക്കി. ആളപായമില്ല.
ഇലക്ട്രിക് ലൈനുകൾ തമ്മിലുരഞ്ഞ് താഴെ വീണ തീപ്പൊരി കരിയിലയിൽ പടർന്നതാണെന്നാണ് കരുതുന്നത്. വെള്ളമൊഴിക്കാൻ പമ്പ് സ്റ്റാർട്ട് ചെയ്ത് തൊഴിലാളികൾ തിരിച്ചെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നു. പഴയ കാർ, ആട്ടോറിക്ഷ, ബൈക്ക് എന്നിവ വെട്ടിപ്പൊളിച്ച് വിൽക്കുന്ന കടകൾക്കൊപ്പം ടയറുകടയിലും തീപടർന്നു. മാനംമുട്ടെ കറുത്ത പുക ഉയർന്നതിനൊപ്പം വാഹനങ്ങളുടെ പെട്രോൾ, ഡീസൽ ടാങ്കുകളും പെട്ടിത്തെറിച്ചതോടെ തൊട്ടടുത്ത കടകളിലെ ജീവനക്കാർ ഇറങ്ങിയോടി. സമീപത്തെ ശക്തൻ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ യാത്രക്കാരും സമീപവാസികളും പരിഭ്രാന്തരായി.
120 ഓളം കടകളാണ് അഞ്ചു വരികളിലായി മാർക്കറ്റിലുള്ളത്. ആദ്യം തീ പടർന്ന ഇ.ഐ. ഫ്രാൻസിസിന്റെ കട പൂർണമായും നശിച്ചു. കെ.എസ്. ഫ്രാൻസിസ്, പോളി, ജെൻസൺ, ആന്റോ, ഡെന്നി, ജോണി, മോഹനൻ എന്നിവരുടെ കട ഭാഗികമായി കത്തി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വെട്ടിപ്പൊളിക്കാൻ കൊണ്ടിട്ട 40ഓളം ബൈക്കുകളും കത്തി. ഏഴ് സ്റ്റേഷനുകളിൽ നിന്നായി പത്ത് യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ച് 60 ഓളം ജീവനക്കാർ മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ പൂർണമായും അണച്ചത്. പഴയ സാധനങ്ങളായതിനാൽ ഒരു കടയ്ക്കും ഇൻഷ്വറൻസ് പരിരക്ഷയില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കടക്കാർ പറഞ്ഞു. റീജിയണൽ ഫയർ ഓഫീസർ സിദ്ധകുമാർ, ജില്ലാ ഫയർ ഓഫീസർ അഷറഫലി, സ്റ്റേഷൻ ഓഫീസർ ലാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. മന്ത്രി വി.എസ്. സുനിൽകുമാർ, കെ. രാജൻ എം.എൽ.എ എന്നിവർ സ്ഥലത്തെത്തിയിരുന്നു.