ഇരിങ്ങാലക്കുട : മകനെ കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ശിക്ഷ വിധിച്ചു. മദ്യപിച്ച് വീട്ടിൽ വച്ച് മാതാവിനെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് മകൻ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താൽ മകൻ മിഥുനെ (26) കുത്തിക്കൊന്ന കേസിൽ പിതാവ് നാട്ടിക കുന്നത്ത് മനോഹരനെയാണ് (63) ശിക്ഷിച്ചത്.
2017 നവംബർ 26 നായിരുന്നു സംഭവം. നാട്ടിക വില്ലേജിൽ നാട്ടിക ബീച്ച് റോഡിലുളള വീട്ടിൽ വച്ച് കിടപ്പുമുറിയുടെ വാതിൽ ബലമായി തള്ളിയാണ് മുറിയിൽ കിടക്കുകയായിരുന്ന മകൻ മിഥുനെ മനോഹരൻ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. വലപ്പാട് പൊലീസ് സബ് ഇൻസ്‌പെക്ടർ ഇ.ആർ ബൈജു രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്‌പെക്ടർ ടി.കെ ഷൈജു, പി.കെ മനോജ്കുമാർ, എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 22 സാക്ഷികളെ വിസ്തരിച്ച് 25 രേഖകൾ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, വി.എസ് ദിനൽ എന്നിവർ ഹാജരായി.