ayur

തൃശൂർ: ഔഷധിയുടെ പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്‌റ്രിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്‌തീൻ, വി.എസ്. സുനിൽകുമാർ എന്നിവരും സംബന്ധിക്കുമെന്ന് ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ചികിത്സ തേടുന്നവർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കാനാണ് പുതിയ കെട്ടിടം പണിതത്. ആദ്യഘട്ടത്തിൽ 1,965 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ 50 കിടക്കകളോടെ മൂന്നുനില കെട്ടിടം പണിതീർത്തു. ആധുനിക സൗകര്യങ്ങളോടെ 24 മുറികളും 12 പഞ്ചകർമ്മ തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. എട്ട് കോടി രൂപയാണ് ചെലവ്. 3,354 ചതുരശ്ര മീറ്ററിൽ ആറ് നിലകളിലായി നൂറ് കിടക്കകളുള്ള ആശുപത്രി കെട്ടിടം പണിയുകയാണ് ലക്ഷ്യം.

കുട്ടനെല്ലൂരിലെ ഔഷധസസ്യ വിജ്ഞാപന വ്യാപന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് കുട്ടനെല്ലൂർ ഔഷധി ഫാക്‌ടറി കോമ്പൗണ്ടിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. ഇവിടെ രണ്ടായിരം ചതുരശ്ര അടിയിൽ നിർമ്മിച്ച പോളിഹൗസിൽ മൂന്നൂറിലേറെ ഒൗഷധസസ്യങ്ങളുടെ പ്രദർശനമുണ്ടാകും. ഒൗഷധസസ്യങ്ങൾ വളർത്തിയെടുത്ത് ഒൗഷധ നിർമ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഔഷധി മാനേജിംഗ് ഡയറക്‌ടർ കെ.വി. ഉത്തമൻ, അംഗം എ.എസ്. കുട്ടി, വി. ഭൂഷൺ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.