ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചയാഘോഷത്തിന് ആയിരങ്ങളിലെത്തി. രാവിലെ ആരംഭിച്ച കൊടികയറ്റ കാഴ്ചകൾ 11.30ന് ജാറത്തിന് മുന്നിലുള്ള ദേശീയപാത 17ലെത്തി. ജാറത്തിന് അഭിമുഖമായി ഗജവീരന്മാർ അണിനിരന്നു. കൊടി കയറ്റ കാഴ്ചയും, താബുത്ത് കാഴ്ചയും, നാട്ടു കാഴ്ചയും ജാറത്തിലെത്തി. കൊടികയറ്റ കാഴ്ചയിൽ ഗജവീരന്മാർ അണി നിരന്നു. കാഴ്ചയ്ക്ക് അറബനമുട്ട്, ദഫ്മുട്ട്, കോൽക്കളി, ഗാനമേള, വിവിധ വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി.
വളയംതോട് കൊഴപ്പാട്ട് അയ്യപ്പുവിന്റെ വസതിയിൽ നിന്നും കാഴ്ചകൾ ജാറത്തിലെത്തിയതോടെയാണ് കഴിഞ്ഞ ദിവസം നേർച്ചയ്ക്ക് തുടക്കമായത്. തുടർന്ന് വ്യക്തികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയുടെ കാഴ്ചകളുമെത്തി. തെക്കു, വടക്കു ഭാഗം കമ്മിറ്റികളുടെ കൊടികയറ്റ കാഴ്ചകളും താബൂത്ത് കാഴ്ചയും ഉച്ചയോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മഖ്ബറയിലെത്തി. ചാവക്കാട് സി.ഐ: ജി. ഗോപകുമാർ, എസ്.ഐ: കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.