priyanandanan-

തൃശൂർ: ശബരിമല വിഷയത്തിൽ അയ്യപ്പനെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനന് എതിരെ കേസെടുത്തേക്കും. ഫേസ്ബുക്കിലെ കമന്റ് സംബന്ധിച്ച വിശദാംശങ്ങൾ ചേർപ്പ് പൊലീസ് ശേഖരിച്ച് വരികയാണ്.

സൈബർ സെല്ലിൽ നിന്ന് വിശദവിവരങ്ങൾ ലഭിച്ചാൽ കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, മാപ്പ് പറയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച വിഷയത്തിലും നിലപാടുകളിലും ഉറച്ചുനിൽക്കുമെന്നും പ്രിയനന്ദനൻ കേരളകൗമുദിയോട് പറഞ്ഞു. ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രിയനന്ദനന്റെ വീട്ടിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അയ്യപ്പനെയും ഹിന്ദു മതവിശ്വാസത്തെയും അവഹേളിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച പ്രിയനന്ദനനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ബി.ജെ.പി നേതാക്കൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പരാതി നൽകിയിട്ടുണ്ട്.വല്ലച്ചിറ പകിരിപ്പാലത്തെ പ്രിയനന്ദനന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ആദ്യ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. നിലപാടിൽ മാറ്റമില്ലെന്നറിയിച്ചാണ് പുതിയ പോസ്റ്റ് ഇട്ടത്. 'വീട്ടിൽ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല.' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റിൽ കുറിച്ചിട്ടത്.