തൃശൂർ: നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥയുടെ ചിത്രമാണ് ഓക്‌സ്ഫാം പുറത്തുവിട്ട സാമ്പത്തിക അസമത്വമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നതെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽ സെക്രട്ടറി അമർജിത്കൗർ പറഞ്ഞു. സാഹിത്യ അക്കാഡമി ഹാളിൽ എ.ഐ.ടി.യു.സി. സംഘടിപ്പിച്ച പൊതുമേഖല- സഹകരണ മേഖല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമർജിത്ത് കൗർ.
രാജ്യത്ത് അമ്പത് ശതമാനം ആളുകളുടെ കൈവശമുള്ളതിന്റെ തുല്യമായ സമ്പത്ത് ഒമ്പത് കോടീശരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ കോടീശ്വരന്മാർ ദിവസം ശരാശരി 2200 കോടി രൂപ സമ്പാദിക്കുന്നുവെന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന താഴെ തട്ടിലുള്ള പതിമൂന്ന് കോടി ജനങ്ങൾ കടക്കെണിയിൽ മുങ്ങിയിരിക്കുകയാണ്. മോദി സർക്കാരിന്റെ അമിതമായ കോർപറേറ്റ് വത്ക്കരണത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റേയും ഉദാഹരണങ്ങളാണ് ഇത് കാണിക്കുന്നതെന്ന് അമർജിത്ത് കൗർ പറഞ്ഞു.
എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എ.ഐ.ടി.യു.സി. സംസ്ഥാന ഭാരവാഹികളായ വിജയൻ കുനിശ്ശേരി, കെ.മല്ലിക, എം.പി. ഗോപകുമാർ, എലിസബത്ത് അസീസി, എ.ഐ.ബി.ഇ.എ. സംസ്ഥാന നേതാവ് എസ്. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സംഘാടക സമിതി ചെയർമാൻ പി. ജെയിംസ് റാഫേൽ, കൺവീനർ എ.എസ്. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു. അമർജിത് കൗറിന്റെ പ്രസംഗം പ്രൊഫ. ടി.കെ. രാമകൃഷ്ണൻ പരിഭാഷപ്പെടുത്തി.