food
ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ എന്നിവർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു

തൃശൂർ: നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല മിന്നൽ പരിശോധനയിൽ ഒരു ഹോട്ടൽ അടച്ചുപൂട്ടി. എട്ടു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നാലു ഹോട്ടലുകൾക്ക് പിഴയും ചുമത്തി. ഇക്കണ്ടവാര്യർ റോഡിലെ ഹോട്ടൽ സുലൈമാനിയാണ് അടച്ചുപൂട്ടിച്ചത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനടുത്തുള്ള ജെ.സി. കുപ്പ, ഈസ്റ്റ് ഫോർട്ടിലെ മലബാർ ഹോട്ടൽ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പരിശോധനാ സമയത്ത് ജെ.സി. കുപ്പയ്ക്ക് ലൈസൻസ് ഹാജരാക്കാൻ കഴിയിഞ്ഞില്ല. ലൈസൻസുണ്ടെന്ന് അവകാശപ്പെട്ടതിനാൽ ഹാജരാക്കാൻ സമയം നൽകിയിട്ടുണ്ടെന്ന് തൃശൂർ സർക്കിൾ ഫുഡ് സേഫ്‌റ്റി ഓഫീസർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു.
സുലൈമാനി ഹോട്ടലിന്റെ അടുക്കളയിൽ പെരുച്ചാഴി മാന്തി വൃത്തിഹീനമായ രീതിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടിച്ചത്. പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിലെയും അടുക്കളയിലെ ഫ്രീസറിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ച് സൂക്ഷിച്ച നിലയിലായിരുന്നു. പഴകിയതും കേടുവന്നതുമായ ചിക്കൻ, മീൻ എന്നിവ കണ്ടെത്തി. കലാവധി കഴിഞ്ഞ പാൽ, ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമ നിറം എന്നിവ മറ്റു ഹോട്ടലുകളിൽ നിന്നും കണ്ടെത്തി. ഫുഡ് സേഫ്‌റ്റി കമ്മിഷണർ ഡോ. രത്തൻ കേൽക്കറുടെ ഉത്തരവനുസരിച്ച് ജില്ലയിൽ മൂന്നു ദിവസമായി വകുപ്പിന്റെ പരിശോധന നടന്നുവരികയാണ്. 25വരെ പരിശോധന തുടരും. ജില്ലാ ഫുഡ് ആൻഡ് സേഫ്‌റ്റി അസി. കമ്മിഷണർ ജി. ജയശ്രീയുടെ നിർദ്ദേശാനുസരണം ഫുഡ് സേഫ്‌റ്റി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ എന്നിവരാണ് പരിശോധന നടത്തിയത്.