kuranganmar
മണ്ടംപറമ്പ് കോളനിയിൽ അലഞ്ഞ് തിരിയുന്ന കുരങ്ങൻമാർ,

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ വീണ്ടും കുരങ്ങന്മാരുടെ ആക്രമണം. പട്ടികജാതി കോളനിയിൽ താമസിക്കുന്ന നിർധനരായ കുടുംബങ്ങളാണ് കുരങ്ങന്മാരുടെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നത്. മാസങ്ങളായി തുടരുന്ന കുരങ്ങന്മാരുടെ ക്രൂരവിനോദങ്ങൾ കോളനിവാസികളുടെ സ്വൈര്യ ജീവിതം തകർത്തിരിക്കുകയാണ്. വീടിന് കേടുപാടുകൾ വരുത്തുന്ന കുരങ്ങൻമാർ വീടിന്റെ ഓട് തകർത്ത് അകത്ത് കയറി ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് നിത്യ സംഭവമാണ്. കൂലി തൊഴിലാളികളായ വീട്ടുകാർ പാചകം ചെയ്ത് വെയ്ക്കുന്ന ചോറും കറികളും ഉൾപ്പടെയുള്ള ഭക്ഷണം കുരങ്ങൻമാർ തിന്നുകയും വാരി വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. പണി കഴിഞ്ഞെത്തിയാൽ പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ട അവസ്ഥയാണെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം നന്ദന രമേശ്, ലക്ഷ്മി എന്നിവരുടെ വീടുകളിൽ നാല് കുരങ്ങൻമാർ കയറി നാശനഷ്ടം വരുത്തി. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കോളനി നിവാസികൾ നിരവധി തവണ പരാതി നൽകുകയും ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. കുരങ്ങുകളെ കെണി കൂട് വെച്ച് പിടികൂടാമെന്ന് വനപാലകർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാഴ്‌വാക്കായി അവശേഷിക്കുകയാണ്.
നിത്യവൃത്തിക്കുവേണ്ടി കൂലിപ്പണിയെടുത്തു ജീവിക്കുന്ന കോളനി നിവാസികൾക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.