തിരുവനന്തപുരം: പുരുഷാധിപത്യത്തിന്റെ കാൽക്കീഴിൽ കഴിയേണ്ടവരല്ല സ്ത്രീകൾ എന്ന് ഉറക്കെ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് വനിതകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അണിനിരന്ന വനിതാമതിൽ ചരിത്രസംഭവമായെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവിച്ചു. അതേസമയം, ജാതിസംഘടനകളല്ല നവോത്ഥാനത്തിന്റെ പതാകവാഹകരെന്ന നിലപാട് വി.എസ് ആവർത്തിക്കുകയും ചെയ്തു.
സാമൂഹ്യ വ്യവഹാരങ്ങളിൽ പുരുഷനോടൊപ്പം സ്ത്രീയും തുല്യ പ്രാധാന്യത്തോടെ രംഗത്തുണ്ടാവുന്നില്ലെങ്കിൽ ആ സമൂഹം ഉ്ല്പാനപരമല്ല. പക്ഷെ, ആ വിധത്തിൽ സ്ത്രീശക്തിയെ തുറന്നുവിടാൻ പുരുഷാധിപത്യ മനോഭാവം ഒരുക്കമല്ല. ഇതിനെതിരെയുള്ള ചെറുത്തുനില്പാണ് ഇന്നിവിടെ മതിലായി രൂപപ്പെട്ടത്. ഇത് വാസ്തവത്തിൽ വികസന പരിപ്രേക്ഷ്യമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം ഈ പ്രശ്നത്തിന്റെ ആനുകാലിക സൂചനയാണ്. അവിടെ പിറകോട്ട് പോയാൽ കേരളം ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങളാണ് തകരുക.
നമുക്ക് ജാതിയില്ല എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിനെപ്പോലും ഒരു ജാതി നേതാവാക്കി ചിത്രീകരിക്കാൻ ഇക്കാലത്ത് ശ്രമം നടക്കുന്നു. തൊഴിലാളിയും കർഷകനും സ്ത്രീപുരുഷ ഭേദമില്ലാതെ വർഗപരമായി സംഘടിക്കുകയും അവകാശ പോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോവുന്നത്. ആ സമര ഐക്യവും വർഗ്ഗ ഐക്യവും വിപുലപ്പെടുത്തേണ്ടതുണ്ട്.
തൊഴിലിടങ്ങളിൽ ഇരിക്കാൻ അനുവാദമില്ലാത്ത, തുല്യ വേതനവും തുല്യ അവസരങ്ങളും നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്ക്, അവരുടെ കരുത്ത് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാൻ ഇന്നത്തെ വനിതാ മതിൽ സഹായിച്ചുവെങ്കിൽ, അതുതന്നെയാണ് മതിലിന്റെ വിജയമെന്നും വി.എസ് പറഞ്ഞു.