തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളും സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും നിഷേധിക്കാൻ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക, വർഗ്ഗീയ ശക്തികൾക്ക് വലിയ താക്കീതാണ് വനിതാമതിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.
കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതിൽ മാറി.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിൽ വിസ്മയിപ്പിക്കുന്ന പങ്കാളിത്തത്താൽ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നു. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റർ ദൂരം സ്ത്രീകളുടെ വൻമതിൽ തീർക്കുന്നതിനുളള പ്രവർത്തനം നടത്തിയത്. വനിതാ മതിൽ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നൽകിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഭിനന്ദിക്കുന്നു. സത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകൾ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റ
മായി വനിതാ മതിൽ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിർപ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലിൽ അണിചേർന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.