ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ കൊണ്ടുവന്ന നവോത്ഥാനം പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്നും പുതിയൊരു നവോഥാനത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവഗിരി തീർത്ഥാടനം മതാതീത കാഴ്ചപ്പാടാണെന്നും ഇത് മാനസിക വികാസ കേന്ദ്രമാണെന്നും എ.സമ്പത്ത് എം.പി പറഞ്ഞു. അറിവ് പ്രസാദമായി ലഭിക്കുന്ന തീർത്ഥാടനമാണ് ശിവഗിരിയിൽ ഗുരുദേവൻ വിഭാവനം ചെയ്തതെന്നും തീർത്ഥാടന ലക്ഷ്യം 90 കൊല്ലം മുൻപാണ് നിർദ്ദേശിച്ചതെങ്കിലും ഇന്നും അതെല്ലാം അനിവാര്യമാണെന്ന് റോജി. എം. ജോൺ എം.എൽ.എ പറഞ്ഞു. മനുഷ്യൻ ഉള്ളിടത്തെല്ലാം ഗുരുദേവ ദർശനങ്ങൾ ഇന്ന് അലയടിക്കുകയാണെന്നും ലോക ജനതയ്ക്ക് അത് ആവേശവും അത്ഭുതവുമാകുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, യു.എ.ഇ സേവനം ചെയർമാൻ അമ്പലത്തറ രാജൻ, ബഹറിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി പ്രസിഡന്റ് കെ.ചന്ദ്രബോസ്, കുവൈറ്റ് സാരഥി പ്രസിഡന്റ് കെ.വി. സുഗുണൻ, എസ്.എൻ.ഡി.പിയോഗം ഡയറക്ടർ എ.ജി. തങ്കപ്പൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി.പ്രേംരാജ്, പി.ടി.മന്മഥൻ, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവർ സംസാരിച്ചു. തീർത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോഡിനേറ്റർ വണ്ടന്നൂർ സന്തോഷ് സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.