തിരുവനന്തപുരം: ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും സി.പി.എം സംഘടിപ്പിച്ച വനിതാ മതിൽ വൻ പരാജയം ആയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പ്രസ്താവിച്ചു.
ഏറെ കൊട്ടിഘോഷിച്ച വനിതാ മതിൽ പൊതുസമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാർട്ടി പരിപാടിയായി അധ:പതിച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ശുഷ്കമായ പങ്കാളിത്തമാണ് മതിലിൽ ഉണ്ടായത്. കേരളത്തിലുടനീളം ഇടയ്ക്കിടെ നീണ്ട വിടവുകൾ ഉണ്ടായി.
കേരളത്തിലെ ഇടത് മുന്നണിയുടെ വനിതാ മതിൽ ഓർമ്മിപ്പിക്കുന്നത് 1989ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ സംഘടിപ്പിക്കപ്പെട്ട 'ബാൾട്ടിക്ക് ചെയ്‌നി'നെ ആണ്. സോവിയറ്റ് യൂണിയനിലെ മൂന്ന് പ്രവിശ്യകളെ കോർത്തിണക്കികൊണ്ട് 675 കിലോമീറ്റർ ദൈർഘ്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പണിതീർത്ത 'ബാൾട്ടിക്ക് ചെയ്ൻ' എന്ന മനുഷ്യ ശൃംഖല സോവിയറ്റ് യൂണിയന്റെയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തകർച്ചയിലാണ് കലാശിച്ചത്. 'ബാൾട്ടിക്ക് ചെയ്ൻ' തീർത്ത് ഏഴ് മാസങ്ങൾക്കുള്ളിൽ സോവിയറ്റ് സാമ്രജ്യത്തിന്റെ ശിഥിലീകരണം ആരംഭിക്കുകയായിരുന്നു. കേരളത്തിലും വനിതാ മതിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. വിഭാഗീയതയുടെയും വർഗ്ഗീയതയുടെയും ഈ ദുരന്തമതിൽ പിണറായി സർക്കാരിന്റെ മരണമണിയാണ് മുഴക്കുന്നത്. കേരളം ഭരിച്ച അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതിയാവും പിണറായി വിജയൻ നേടുകയെന്നും പിള്ള പറഞ്ഞു.