തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും സംഘർഷത്തിലും അക്രമത്തിലും ചിലയിടത്ത് ലാത്തിച്ചാർജിലും കലാശിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമടക്കം നിരവധിപേർക്ക് പരിക്കേറ്റു. പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു. ബി.ജെ.പി, ശബരിമല കർമ്മസമിതി, സേവാഭാരതി അടക്കമുള്ള സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.
ഏറ്റവുമധികം സംഘർഷമുണ്ടായ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എമ്മുകാരും ഏറ്റുമുട്ടി. സംഘർഷത്തിൽ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. സ്റ്റാച്യുവിലെ സമരപ്പന്തൽ കേന്ദ്രീകരിച്ച് ബി.ജെ.പിക്കാരും ദേശീയ പണിമുടക്കിന്റെ ഭാഗമായി സ്ഥാപിച്ച സംയുക്ത സമരസമിതി ഓഫീസ് കേന്ദ്രീകരിച്ച് സി.പി.എമ്മുകാരും അണിനിരന്നായിരുന്നു സംഘർഷം. ഇരുവിഭാഗവും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പരസ്‌പരം പ്രകോപനപരമായ പോർവിളികളോടെ സെക്രട്ടേറിയറ്റിന് ഇരുവശത്തും നിലയുറപ്പിച്ചതോടെ ഏഴ് മണിക്കൂറോളം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. ഫ്ളക്സ് ബോർഡുകൾ തകർത്തും പരസ‌്പരം കല്ലെറിഞ്ഞും പ്രവർത്തകർ സംഘർഷത്തിന് കോപ്പുകൂട്ടി. പലതവണ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കല്ലേറിൽ ഷാഡോ പൊലീസ് അംഗത്തിന് തലയ്ക്ക് പരിക്കേറ്റു.
നെയ്യാറ്റിൻകരയിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ 10 കർമ്മസമിതി പ്രവർത്തകർക്ക് പരിക്കേറ്റു. പൗഡിക്കോണത്ത് കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റു.
ഗുരുവായൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാട്ടി. കണ്ണൂർ, പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ബസ് സർവീസ് നിറുത്തിവച്ചു. കരുനാഗപ്പള്ളിയിൽ ശബരിമല കർമ്മസമിതി പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 5 പൊലീസുകാർക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. ഇന്നലെ വൈകിയും മിക്ക ജില്ലകളിലും സംഘർഷാവസ്ഥ തുടരുകയാണ്.
കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ അക്രമങ്ങളുണ്ടായത്.
ആലപ്പുഴയിൽ ഹരിപ്പാട്, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണമുണ്ടായി. പലയിടത്തും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു.