india-australia-4th-test-
INDIA AUSTRALIA 4TH TEST SYDNEY

. ചരിത്രം കുറിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഭീഷണിയാകുന്നത് പ്രമുഖ താരങ്ങളുടെ പരിക്കാണ്.

. പരിക്കുമൂലം കഴിഞ്ഞ രണ്ടുമത്സരങ്ങളിലും കളിക്കാതിരുന്ന ഒാഫ് സ്പിന്നർ ആർ. അശ്വിൻ ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി. സിഡ്നിയിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതാണ് അതിനാൽ അശ്വിനെപ്പോലെ നിലവാരമുള്ള സ്പിന്നർ സംഘത്തിലുണ്ടാകണമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നു.

. അതുകൊണ്ടുതന്നെയാണ് പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിൽ പോലും അശ്വിനെ 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

. മത്സരത്തലേന്ന് പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി പറഞ്ഞത് അശ്വിൻ സിഡ്നിയിൽ കളിക്കില്ലെന്നാണ്. എന്നാൽ അതിന് പിന്നാലെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അശ്വിൻ ലിസ്റ്റിലുണ്ടായിരുന്നു.

. അശ്വിൻ കളിക്കുന്ന കാര്യം മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ നിശ്ചയിക്കൂവെന്ന് ബി.സി.സി.ഐ അറിയിച്ചു.

. പരിക്ക് കാരണം ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മയും ഇന്ന് കളിക്കില്ല. വാരിയെല്ലിന് പരിക്കേറ്റ ഇശാന്തിനെ 13 അംഗ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

. ഇശാന്തിന്റെ പരിക്ക് ഇന്ത്യയെ സാരമായി ബാധിക്കാൻ ഇടയില്ല. 13 അംഗ ടീമിൽ പേസർമാരായി ഷമി, ഉമേഷ്, ബുംറ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

. അശ്വിന് കളിക്കാൻ കഴിയില്ലെങ്കിൽ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ വേണമെന്നത് ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയാകും.

. ഇത് മുൻനിറുത്തി ജഡേജയ്ക്കൊപ്പം കുൽദീപ് യാദവിനെകൂടി ഇന്ത്യ 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

. മദ്ധ്യനിര ബാറ്റ്സ്മാൻ രോഹിത് ശർമ്മ കുഞ്ഞുപിറന്നതിനാൽ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിനാൽ ഒരു ബാറ്റ്സ്മാനെ കൂടി ഇന്ത്യയ്ക്ക് വേണം. സ്ഥിരം ഒാപ്പണറായ ലോകേഷ് രാഹുലിന് ഇതിനാൽ 13 അംഗ ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

. മായാങ്കും കെ.എൽ. രാഹുലും കൂടി ഒാപ്പണിംഗ് ചെയ്യാനും സാദ്ധ്യതയുണ്ട്.

. ഹനുമ വിഹാരിയെ പാർട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാൻ കഴിയും.

. ക്യാപ്ടൻ കൊഹ്‌ലിയെയും പരിക്ക് വേട്ടയാടുന്നുവെന്ന് സൂചനയുണ്ട്. മെൽബൺ ടെസ്റ്റിന്റെ രണ്ടാംദിനം നടുവേദന അനുഭവപ്പെട്ട കൊഹ്‌ലി ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടിയിരുന്നു.

. എന്നാൽ നടുവേദന തനിക്ക് 2011 മുതലുണ്ടെന്നും അത് കരിയറിനെ ബാധിക്കില്ലെന്നും കൊഹ്‌ലി അറിയിച്ചിട്ടുണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : വിരാട് കൊഹ്‌‌ലി (ക്യാപ്ടൻ), മായാങ്ക് അഗർവാൾ, ഹനുമ വിഹാരി, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കുൽദീപ് യാദവ്, ആർ. അശ്വിൻ.

ആസ്ട്രേലിയ : ടിം പെയ്ൻ (ക്യാപ്ടൻ), മാർക്കസ് ഹാരിസ്, ആരോൺ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, മിച്ചൽ മാർഷ്, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, പറ്റ് കുമ്മിൻസ്, ഹേസൽ വുഡ്, മാർക്കസ് ലബുഷാംഗെ, ഹാൻഡ്സ് കോംബ്, പീറ്റർ സിഡിൽ

ചരിത്രം ഇങ്ങനെ

11 തവണ ഇന്ത്യ ആസ്ട്രേലിയയിൽ പര്യടനം നടത്തിയിട്ടുണ്ട്.

8 തവണയും പരമ്പര തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി

3 തവണ മാത്രമാണ് സമനിലയെങ്കിലും നേടാനായത്.

1947/48

സീസണിലാണ് ഇന്ത്യ ആദ്യമായി ആസ്ട്രേലിയൻ പര്യടനം നടത്തിയത്. ഇതിൽ 4-0 ത്തിന് തോൽവി.

1967-68, 77-78, 1991-92, 1999-2000, 2007-08, 2011-12, 2014-15 എന്നീ സീസണുകളിലെല്ലാം ഇന്ത്യയ്ക്ക് ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര തോൽവി.

1980-81, 1985-86, 2003-04 വർഷങ്ങളിൽ മാത്രമാണ് സമനില നേടാനായത്.

സെഞ്ച്വറികളിൽ

ഇന്ത്യ 3-ഒാസീസ് 0

. ഇൗ ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറികളുടെ എണ്ണത്തിലും മുന്നിൽനിക്കുന്നത് ഇന്ത്യയാണ്.

. മൂന്ന് സെഞ്ച്വറികൾ ഇന്ത്യ നേടിയപ്പോൾ ആസ്ട്രേലിയയ്ക്ക് ഒന്നുപോലും നേടാനായില്ല.

. ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ രണ്ട് സെഞ്ച്വറികൾക്ക് അഡ്ലെയ്ഡിലും മൽബണിലും ഉടമ

. വിരാട് കൊഹ്‌‌ലി പെർത്തിൽ സെഞ്ച്വറി നേടി.

. 328 റൺസുമായി ചേതേശ്വർ പുജാരയാണ് പരമ്പരയിലെ ഉയർന്ന റൺ വേട്ടക്കാരൻ.

. 259 റൺസുമായി കൊഹ്‌ലി രണ്ടാംസ്ഥാനത്തുണ്ട്.

. 217 റൺസുള്ള ട്രാവിഡ്സ് ഹെഡാണ് ആസ്ട്രേലിയൻ നിരയിലെ ഉയർന്ന റൺ വേട്ടക്കാരൻ.

. മൂന്ന് മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളുമായി ജസ്‌‌പ്രീത് ബുംറയാണ് പരമ്പരയിലെ ടോപ് വിക്കറ്റ് ടേക്കർ.

. ഒാസീസ് സ്പിന്നർ നഥാൻ ലിയോൺ 17 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തുണ്ട്

2018 ൽ നാല് സെഞ്ച്വറികൾ മാത്രമേ ആസ്ട്രേലിയൻ താരങ്ങൾ നേടിയിട്ടുള്ളൂ അതിൽ മൂന്നും ഇംഗ്ളണ്ടിനെതിരെ സിഡ്നിയിൽ നടന്ന ടെസ്റ്റിലായിരുന്നു.

ചരിത്ര നേട്ടത്തെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്നില്ല. കഴിഞ്ഞുപോയതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. വരാനിരിക്കുന്നത് നമ്മൾ ചിന്തിക്കുന്നതുപോലെയാകണമെന്നുമില്ല. ഇപ്പോഴത്തെ കാര്യങ്ങളിൽ മുഴുകുകയാണ് ആവശ്യം.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്യാപ്ടൻ

ഇൗ പരമ്പരയിലെ ഒാരോ ടെസ്റ്റ് കഴിയുമ്പോഴും ഞങ്ങൾ നന്നായി വരികയാണ്. കഴിഞ്ഞമത്സരത്തിൽ ഞങ്ങളുടെ ബാറ്റ്‌സ്‌മാൻമാർക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. സിഡ്നിയിൽ അതിന് മാറ്റമുണ്ടാകും.

ടിം പെയ്ൻ, ആസ്ട്രേലിയൻ ക്യാപ്ടൻ