തിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോർഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കാൻ പ്രവാസി കേരള ക്ഷേമ ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്ക് പ്രതിമാസം ഡിവിഡന്റ് നൽകുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമഭേദഗതി.
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നവർക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇതിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങൾക്കും വികസന പദ്ധതികൾക്കായി കൈമാറും.
ഡോ.ജെ. പ്രഭാഷ് ഓപ്പൺ യൂണിവേഴ്‌സിറ്റി സ്‌പെഷ്യൽ ഓഫീസർ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന ഓപ്പൺ സർവകലാശാലയുടെ സ്‌പെഷ്യൽ ഓഫീസറായി കേരള സർവകലാശാലാ മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷിനെ നിയമിക്കും.
തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ മുതൽ കുഴിവിള വരെയുള്ള റോഡിന് 'സതേൺ എയർ കമാന്റ് റോഡ്' എന്നും പുലയനാർകോട്ട മുതൽ ശ്രീകാര്യം വരെയുളള റോഡിന് 'വ്യോമസേന റോഡ്' എന്നും പേരിടാൻ അനുമതി നൽകി.
മത്സ്യത്തൊഴിലാളികൾ സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ധനകാര്യ ഏജൻസികളിൽ നിന്ന് 2008 ഡിസംബർ 31 വരെ എടുത്ത വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി 2019 ഡിസംബർ 31 വരെ നീട്ടി.
ആലപ്പുഴ ജില്ലയിലെ ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിക്കും വേണ്ടിയുളള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാൻ ജല അതോറിട്ടിക്ക് തത്വത്തിൽ അംഗീകാരം നൽകി. 200 കോടി രൂപയാണ് പദ്ധതി ചെലവ്.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി വകുപ്പിൽ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി, കാർഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഓരോ തസ്തിക സൃഷ്ടിക്കും.
വിയ്യൂർ, കണ്ണൂർ, ചീമേനി ജയിൽ വളപ്പുകളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചില്ലറ വില്പനശാലകൾ സ്ഥാപിക്കുന്നതിന് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകും. ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിറുത്തി നിബന്ധനകൾക്ക് വിധേയമായാണ് ഭൂമി കൈമാറുക.
ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ മാസ വേതനം 1,20,000 രൂപയായും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെ വേതനം 1,10,000 രൂപയായും ഗവൺമെന്റ് പ്ലീഡർമാരുടെ വേതനം 1,00,000 രൂപയായും വർദ്ധിപ്പിക്കും.
പുതുതായി ആരംഭിക്കുന്ന കുന്നമംഗലം സബ് ട്രഷറിയിൽ സബ് ട്രഷറി ഓഫീസറുടെയും ജൂനിയർ സൂപ്രണ്ടിന്റെയും സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റിന്റെയും ഓഫീസ് അറ്റൻഡന്റിന്റെയും ഓരോ തസ്തികയും അക്കൗണ്ടന്റിന്റെ രണ്ടു തസ്തികയും സൃഷ്ടിക്കും.