തിരുവനന്തപുരം: വാട്ടർ അതോറിട്ടി പൊതുജനങ്ങൾക്കായി കുറഞ്ഞ വിലയിൽ പുറത്തിറക്കുന്ന കുപ്പിവെള്ളം ഫെബ്രുവരിയിൽ വിപണിയിലെത്തും. കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നതിനായി അരുവിക്കരയിൽ സ്ഥാപിക്കുന്ന പ്ളാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. യന്ത്രങ്ങളെല്ലാം സ്ഥാപിച്ചു. ഇവയ്‌ക്ക് ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് (ബി.ഐ.എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് വാട്ടർ അതോറിട്ടി. ഈമാസം അവസാനം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. 16 കോടിയാണ് പദ്ധതി ചെലവ്.
തൊടുപുഴയിൽ ജലസേചന വകുപ്പിന് കുപ്പിവെള്ള പ്ളാന്റുണ്ട്. വാട്ടർ അതോറിട്ടിയുടെ പ്ളാന്റും ഇതിന് സമാനമായിരിക്കും. അര, ഒന്ന്, രണ്ട് ലിറ്റർ ബോട്ടിലുകളാണ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാൻ ആലോചനയുണ്ട്. പ്രതിദിനം 7200 ലിറ്ററാണ് ഉത്പാദിപ്പിക്കുക. റിവേഴ്സ് ഓസ്‌മോസിസ്, ഡീക്ളോറിനേഷൻ എന്നിവയിലൂടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക.
ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപയും, രണ്ട് ലിറ്ററിന് 20 രൂപയുമാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്ന വില. വാട്ടർ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകളിൽ 15 രൂപയുടെ കുപ്പിവെള്ളം 10 രൂപയ്‌ക്ക് ലഭിക്കും. വാട്ടർ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകൾ, റീട്ടെയിൽ മാർക്കറ്റ് എന്നിവയിലൂടെയാകും വില്പന. ഇതിനായി എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകൾ തുടങ്ങും.