1

ചിറയിൻകീഴ്: വോൾട്ടേജ് ക്ഷാമവും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതും പതിവായ ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ 33 കെ.വി സബ്സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ജനസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലറിക്കൽ ജോലികൾ ചെയ്യുന്നവരെയും നൂറുക്കണക്കിന് ഉപഭോക്താക്കളെയും അടിക്കടി കറണ്ട് പോകുന്നത് സാരമായി ബാധിക്കുന്നുണ്ട്. നിലവിൽ ചിറയിൻകീഴിൽ വൈദ്യുതി എത്തിക്കുന്നത് ആറ്റിങ്ങൽ അവനവഞ്ചേരി 110 കെ.വി സബ് സ്റ്റേഷൻ, കടയ്ക്കാവൂർ സെക്ഷനിലെ 33 കെ.വി സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുമാണ്. വൈദ്യുതി എത്തിക്കുന്നതിലെ ദൂര കൂടുതലും വോൾട്ടേജിനെ സാരമായി ബാധിക്കാറുണ്ട്. കൂടാതെ അവനവഞ്ചേരിയിലോ, കടയ്ക്കാവൂരിലോ വൈദ്യുതി തടസമുണ്ടായാൽ അത് ചിറയിൻകീഴ് സെക്ഷന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കും. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥലപരിമിതിയാണ് അധികൃതർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ സ്ഥലം ലഭ്യമല്ലെങ്കിൽ സമീപത്തെ മറ്റ് പഞ്ചായത്തുകളിൽ സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന വാദം ശക്തമാണ്.

ചിറയിൻകീഴ് ഇലക്ട്രിസിറ്റി ഓഫീസിലെ സ്ഥലപരിമിതിയും ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുകയാണ്. വലിയകട ജംഗ്ഷന് സമീപത്തെ പരിമിതമായ സ്ഥലത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്ഥലക്കുറവ് കാരണം ഇവിടെ എത്തുന്ന ഉപഭോക്താക്കൾക്ക് നിന്ന് തിരിയാൻ പോലും സ്ഥലമില്ല. ഇവിടെ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുളള സൗകര്യവുമില്ല.