കൊല്ലം: മൂന്ന് യുവാക്കളെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറ് എസ്.ഡി.പി.ഐ പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി തടഞ്ഞ് ജാമ്യം അനുവദിച്ചു. പത്തുവർഷം തടവും രണ്ടുലക്ഷം പിഴയും വിധിച്ച കൊല്ലം ജില്ലാ അഡീഷണൽ കോടതിയുടെ (അഞ്ച്) നടപടിയാണ് ഹൈക്കോടതി തടഞ്ഞത്. കൊല്ലം കടപ്പാക്കട മക്കാനി സ്വദേശികളായ ബാബു, ഷെമീർ, ഇമാമുദീൻ, സുധീർ, ജലാലുദീൻ, ലിഗാർ എന്ന ബിലാൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.
കടപ്പാക്കട അഗ്നിശമന നിലയത്തിന് സമീപം 2013 ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. പ്രദേശവാസികളായ നിസാമുദീൻ, മുഹമ്മദ് ഷാഫി, മാത്യു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കൊല്ലം ഈസ്‌റ്ര് പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, മരണ കാരണമായേക്കാവുന്ന ആയുധങ്ങൾ കൊണ്ടുള്ള ആക്രമണം, നിയമവിരുദ്ധമായി സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്ക് പുറമെ കേരളാ പൊലീസ് ആക്‌ടിലെ ആംസ് ആക്‌ടും ചേർത്താണ് കേസെടുത്തത്.
എസ്.ഡി.പി.ഐയിൽ ചേരാൻ നിസാമുദീൻ വിസമ്മതിച്ചതിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവ ദിവസം മൂന്നുപേരും അഗ്നിശമന സേനാ നിലയത്തിന് സമീപം ഓട്ടോറിക്ഷയിൽ എത്തി മൂന്നായി തിരിഞ്ഞുപോകവെ ആദ്യം നിസാമുദ്ദീനാണ് ആക്രമിക്കപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് മുഹമ്മദ് ഷാഫിയും മാത്യുവും ആക്രമിക്കപ്പെട്ടത്. മുഹമ്മദ് ഷാഫി കൊല്ലം ജില്ലാ ആശുപത്രിയിലും കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലുമായി ആറുമാസം ചികിത്സയിലായിരുന്നു.