തിരുവനന്തപുരം: മഹാപ്രളയമുണ്ടായി അഞ്ചു മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
താൻ സന്ദർശിച്ച ഏഴു താലൂക്കുകളിലും ഞെട്ടിക്കുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പറയുന്ന കണക്കുകളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. 9000 പരാതികളാണ് കിട്ടിയത്. ചാലക്കുടിയിൽ ഈ മാസം 15 നും കുട്ടനാട്ടിൽ 17 നും സന്ദർശനം നടത്തും. നഷ്ടങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് റിപ്പോർട്ട് നൽകും. ചെങ്ങന്നൂർ, കാർത്തികപ്പള്ളി, ആലുവ, പറവൂർ, റാന്നി, ആറന്മുള, ഇടുക്കി താലൂക്കുകളിൽ ദുരിതബാധിതർക്ക് യാതൊരു സഹായവും കിട്ടിയില്ല. പല സ്ഥലങ്ങളിലും വായ്പ എടുത്തവർക്ക് ബാങ്കുകൾ ജപ്തി നോട്ടീസ് അയയ്ക്കുകയാണ്. വെള്ളം കയറി നാശനഷ്ടം നേരിട്ട വ്യവസായ സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയില്ല. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുള്ള ഉത്തരവിറങ്ങിയെങ്കിലും തുടർനടപടികളായില്ല.
കോൺഗ്രസ് പുനഃസംഘടനയെക്കുറിച്ച് പറയേണ്ടത് ഹൈക്കമാൻഡാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയും യു.ഡി.എഫും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കോൺഗ്രസുമായി സഹകരിക്കാൻ പി.സി.ജോർജ് സന്നദ്ധത കാട്ടിയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.