surya

വെഞ്ഞാറമൂട്: നാടിനെ നടുക്കിയ ആറ്റിങ്ങൽ സൂര്യ വധക്കേസിന്റെ വിചാരണ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ 18ന് ആരംഭിക്കും. മൂന്നുവർഷം മുമ്പ് പിരപ്പൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ സൂര്യ എസ്. നായരെ (25) വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ പി.എസ്. ഷിജു (29) ആറ്റിങ്ങൽ നഗരമദ്ധ്യത്തിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകം നേരിൽ കണ്ടവരാരും ഇല്ലെങ്കിലും കൃത്യത്തിന് തൊട്ടുമുമ്പ് ഇരുവരും ഒന്നിച്ചുപോകുന്നതും രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി ഷിജു ഓടി രക്ഷപ്പെടുന്നതുമുൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും മൊഴികളും നൽകിയവരെയാണ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 ജനുവരി 27 ന് രാവിലെ 10ന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ചെറിയ റോഡിലായിരുന്നു സംഭവം. കൃത്യത്തിന് മൂന്നു മാസം മുമ്പാണ് ഷിജു സൂര്യയെ പരിചയപ്പെടുന്നത്. സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു. കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ഷിജു സൂര്യയുടെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയിരുന്നു. എന്നാൽ യുവതിയുടെ രക്ഷാകർത്താക്കൾ വേറെ ആലോചനകൾ നടത്തുന്നുവെന്നറിഞ്ഞത് ഷിജുവിനെ അസ്വസ്ഥനാക്കി. തനിക്കൊപ്പം ജോലി ചെയ്യുന്ന നഴ്സിന്റെ മകൾക്ക് വിവാഹ സമ്മാനം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ സൂര്യയെ ഷിജു ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടി വന്നവരാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ട വിവരം പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട ഷിജുവിനെ അന്ന് വൈകിട്ട് കൊല്ലത്തെ ഒരു ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയ നിലയിലാണ് കണ്ടെത്തിയത്. 66 റെക്കാഡുകളും വെട്ടാനുപയോഗിച്ച കത്തിയുമുൾപ്പെടെ 63 തൊണ്ടി മുതലുകളും 52 സാക്ഷിമൊഴികളും സഹിതം 836 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതി മുമ്പാകെ സമർപ്പിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന ചന്ദ്രശേഖരൻപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.