nedumangad

നെടുമങ്ങാട്: ഹർത്താൽ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിൽ സി.പി.എം പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞ കേസിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയനെ അറസ്റ്റ് ചെയ്തതിനെതിരെ കുടുംബാംഗങ്ങൾ നിയമനടപടിക്കൊരുങ്ങുന്നു. ബോംബെറിഞ്ഞ ആർ.എസ്.എസ് ജില്ലാ കാര്യവാഹ്‌ പ്രവീണുമായി പൂവത്തൂർ ജയൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. എന്നാൽ പ്രതികളിൽ ഒരാൾ പോലും ജയനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അരവിന്ദാക്ഷൻ നായർ ചൂണ്ടിക്കാട്ടി.

പ്രവീണുൾപ്പെടെ ബോംബെറിഞ്ഞ രണ്ടു പ്രതികളും ഒളിവിലാണ്. പ്രവീണിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ ഇയാളുടെ സഹോദരന്റെ റിമാൻഡ് അപേക്ഷയിലും പൂവത്തൂർ ജയനെ കുറിച്ച് പരാമർശമില്ല. ബോംബേറുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ കേസെടുത്തിരുന്നു. ഇവരെ പിടികൂടാൻ കഴിയാത്തതിന്റെ ജാള്യത മറയ്‌ക്കാൻ ജയനെ ഗൂഢാലോചന കേസിൽ കുടുക്കിയ നെടുമങ്ങാട് സി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഭാര്യയും മുൻ നഗരസഭ കൗൺസിലറുമായ താര ജയകുമാർ പറഞ്ഞു. ഇതേസമയം റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും ചാർജ് ഷീറ്റിൽ വിശദമാക്കുമെന്നും സി.ഐ സജിമോൻ പ്രതികരിച്ചു.

പ്രവീൺ തീവ്രവാദ

പ്രസിദ്ധീകരങ്ങളുടെ പ്രചാരകൻ

ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി കൊല്ലം നൂറനാട് സ്വദേശി പ്രവീൺ ഏറെനാളായി നെടുമങ്ങാട് സംഘ മന്ദിരത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തകർക്ക് പരിശീലനം നൽകുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. എതിരാളികളെ അമർച്ച ചെയ്യാൻ പലപ്പോഴും ഇയാൾ നേരിട്ട് രംഗത്തിറങ്ങിയിരുന്നു. തൊഴിലാളിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

ഉത്തരേന്ത്യയിൽ നിന്നുള്ള ചില തീവ്ര ഹൈന്ദവ പ്രസിദ്ധീകരങ്ങളുടെ പ്രചാരകൻ കൂടിയായിരുന്നു. സംഘമന്ദിരം റെയ്ഡ് നടത്തിയപ്പോൾ ഇത്തരം പുസ്‌തകങ്ങൾ കണ്ടെടുത്തതായി ഡിവൈ.എസ്.പി അശോക് പറഞ്ഞു. ബോംബെറിഞ്ഞത് ഇയാളുടെ സ്വന്തം പദ്ധതിയനുസരിച്ചാണെന്ന് ബി.ജെ.പി നേതാക്കൾ വിശദീകരിക്കുമ്പോൾ, നേതാക്കളുടെ നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് ഇയാൾ ചെയ്‌തതെന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതതെന്നും പ്രവീൺ അടക്കമുള്ള പ്രധാന പ്രതികൾ കീഴടങ്ങുന്നത് വരെ നേതാക്കൾക്കെതിരായ നടപടി തുടരുമെന്നും ഡിവൈ.എസ്.പി മുന്നറിയിപ്പ് നൽകി.

പ്രവീണിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം പൊലീസിന്റെ സഹായത്തോടെ ഊർജിതമായ തെരച്ചിൽ നടത്തുകയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു.