തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ സ്വദേശി ജിജു, തിരുവനന്തപുരം വടയക്കാട് സ്വദേശി രോഹിത് തോമസ് എന്ന പ്രമോദ്, പീഡനത്തിന് ഒത്താശ ചെയ്ത മാതാവ് എന്നിവരാണ് പോക്സോ നിയമപ്രകാരം മ്യൂസിയം ഷാഡോ പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്: ആദ്യ ഭർത്താവുമായി പിണങ്ങിയ യുവതി, ഇളയ കുട്ടിക്കൊപ്പം ജിജുവിന് ഒപ്പം കല്ലയം ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ആ സമയത്താണ് കുട്ടിയെ കൂടുതൽ പേർ ഉപദ്രവിച്ചത്. പീഡനത്തെ തുടർന്ന്, തനിക്ക് അമ്മൂമ്മയ്ക്കൊപ്പം താമസിച്ചാൽ മതിയെന്നു പറഞ്ഞ കുട്ടി, കുറച്ചു ദിവസമായി അവിടെയായിരുന്നു. കുട്ടി പഠിക്കുന്ന സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിന് ഇടയിലാണ് വിവരം പുറത്തറിഞ്ഞത്. മാതാവിന്റെ ഒത്താശയോടെ പലരും ഉദ്രവിച്ചതായി കുട്ടി തുറന്നു പറയുകയായിരുന്നു. ജിജുവിന്റെയും കുട്ടിയുടെ മാതാവിന്റെയും പേരിൽ കഴക്കൂട്ടം, മെഡിക്കൽ കോളേജ്, മലയിൻകീഴ് സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. അറസ്റ്റിലായവർക്ക് ഓൺലൈൻ സെക്സ് റാക്കറ്റുമായും ബന്ധമുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കുട്ടിയെ ചൈൽഡ്ലൈൻ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഡി.സി.പി ചൈത്ര തെരേസ ജോൺ, സ്പെഷ്യൽ ബ്രാഞ്ച് എസ്.പി പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.