തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസിൽ ഇന്നലെ കീഴടങ്ങിയ ആറ് എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ശ്രീവത്സൻ, അനിൽകുമാർ, ബിജുരാജ്, വിനുകുമാർ, സുരേഷ്ബാബു, സുരേഷ് എന്നിവരാണ് ഇന്നലെ രാത്രി കീഴടങ്ങിയത്. ഇവരെ അറസ്റ്ര് ചെയ്യാത്തത് വിവാദമായിരുന്നു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന നേതാവും ജി.എസ്.ടി വകുപ്പിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ ഇൻസ്പെക്ടറുമായ ഇ. സുരേഷ് ബാബുവാണ് അക്രമം ആസൂത്രണം ചെയ്തതെന്നും ജി.എസ്.ടി വകുപ്പിലെ ജീവനക്കാരൻ സുരേഷാണ് ഓഫീസ് അടിച്ചുപൊളിച്ചതെന്നും പൊലീസ് പറഞ്ഞു.
ശ്രീവത്സൻ ട്രഷറി ഡയറക്ടറേറ്റിലെയും ബിജുരാജ്, വിനുകുമാർ എന്നിവർ ആരോഗ്യ വകുപ്പിലെയും ജീവനക്കാരാണ്. ഇതോടെ 9 പ്രതികളിൽ 8 പേർ പിടിയിലായി. നേരത്തെ പ്രതിചേർത്ത നികുതി വകുപ്പ് ഉദ്യോഗസ്ഥൻ അജയകുമാറിന്റെ പങ്കിനെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അജയകുമാർ സംഘത്തിലുണ്ടായിരുന്നില്ലെന്നാണ് മൊഴി. നേരത്തേ അറസ്റ്റിലായ അശോകൻ, ഹരിലാൽ എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
എസ്.ബി.ഐ മെയിൻ ശാഖയ്ക്ക് മുകളിലെ സിറ്റി ബ്രാഞ്ചിൽ അതിക്രമിച്ച് കയറി സമരക്കാർ അസഭ്യം പറഞ്ഞെന്ന വനിതാ ജീവനക്കാരുടെ പരാതിയും ഇന്നലെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം ആരംഭിച്ചതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു.