ആറ്റിങ്ങൽ: തകരാറുകൾ പരിഹരിക്കാത്തതിനാൽ ആറ്റിങ്ങൾ ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള ടെലിഫോൺ വരിക്കാർ ബുദ്ധിമുട്ടുന്നു. ലാൻഡ്‌ഫോണുകളും ബ്രോഡ്ബാൻഡ് കണക്‌ഷനുകളും തകരാറിലായാൽ യഥാസമയം പരിഹരിക്കാത്തതാണ് പ്രശ്‌നം വഷളാക്കുന്നത്.
സർക്കാരോഫീസുകളും അക്ഷയകേന്ദ്രങ്ങളും മാദ്ധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളുമുൾപ്പെടെ പ്രധാനസ്ഥലങ്ങളിലെല്ലാം ബി.എസ്.എൻ.എൽ ലാൻഡ്‌ഫോണും ബ്രോഡ്ബാൻഡുമാണ് ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് കണക്‌ഷനിലുള്ള തകരാറുകൾ ഓഫീസുകളുടെ പ്രവർത്തനങ്ങളെയാകെ ബാധിക്കുകയാണ്. സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ ഓഫീസുകളിൽ മുടക്കമില്ലാതെ ഇന്റർനെറ്റ് ലഭ്യമായാലേ പറ്റൂ.
ആറ്റിങ്ങലിൽ മാസങ്ങളായി ഇന്റർനെറ്റ് തകരാറ് പരിഹാരമില്ലാതെ തുടരുകയാണ്. അതിനാൽ വിവിധ പരീക്ഷകൾക്കുള്ള അപേക്ഷകൾ പോലും അയയ്ക്കാൻ കഴിയാതെ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും വിഷമിക്കുകയാണ്.
പരാതികൾ പൂർണമായി പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രധാനപ്രശ്‌നം. സാങ്കേതികത്തകരാറാണെന്നുള്ള മറുപടിയാണ് അധികൃതരിൽ നിന്ന് പലപ്പോഴും ഉണ്ടാകുന്നത്. തകരാറുകൾ പരിഹരിക്കാൻ ശ്രമമുണ്ടാകാറില്ലെങ്കിലും വാടക മുടങ്ങിയാൽ ലൈൻ കട്ട് ചെയ്യാൻ അധികൃതർ ഒരു നിമിഷവും വൈകാറില്ലെന്നും പരാതിക്കാർ പറയുന്നു.
ജീവനക്കാർ സമരത്തിൽ...
ആറ്റിങ്ങൽ: ശമ്പളം നല്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാരോച്ച് ആറ്റിങ്ങലിൽ മൂന്ന് ദിവസമായി ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ പണിമുടക്ക് നടത്തുകയാണ്. ആറ്റിങ്ങൽ ഡിവിഷന്റെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 60 പേർ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. കേബിൾ തകരാറുകൾ മുതൽ ഇന്റർനെറ്റ് സർവീസിലെ തകരാറുകൾ വരെ പരിഹരിക്കുന്നതിന് കാരാർ തൊഴിലാളികളുടെ സേവനം അത്യാവശ്യമാണ്. ചെറിയ ശമ്പളമാണ് ഈ തൊഴിലാളികൾക്ക് ലഭിക്കുന്നത്. മൂന്ന് മാസമായി ഒരു രൂപപോലും ശമ്പളം ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിട്ടുളളത്.