40b7c6bde6ebbbf7be69d464c

തിരുവനന്തപുരം: പത്തുനാൾ കനകക്കുന്നിനെ വർണവിസ്‌മയത്തിലാറാടിച്ച വസന്തോത്സവം പുഷ്‌പമേള കൊടിയിറങ്ങി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുഷ്‌പമേളയെ അനന്തപുരി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നേകാൽ ലക്ഷം സന്ദർശകരാണ് വർണവസന്തം ആസ്വദിക്കാനെത്തിയത്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ തുടങ്ങി സൂര്യകാന്തി ആഡിറ്റോറിയത്തിന് സമീപം വരെ ഇരുവശത്തുമായി പതിനായിരക്കണക്കിന് പൂച്ചെടികളും അത്യപൂർവ സസ്യങ്ങളുമാണ് ആസ്വാദകരെ വരവേറ്റത്. ആന്തൂറിയം, ഡാലിയ, റോസ്, ജമന്തി തുടങ്ങിയ വർണപുഷ്‌പങ്ങളും കള്ളിമുൾച്ചെടികളും ബോൺസായികളും സന്ദർശകർക്ക് കൗതുകമായി. അഡീനിയം, കാർണേഷ്യം, ക്രിസാന്തിമം, ചൈനീസ് റോസ് തുടങ്ങിയവയും മേളയയ്ക്ക് വ്യത്യസ്‌തത പകർന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ നിന്നുകൊണ്ടുവന്ന അത്യപൂർവ ഓർക്കിഡ് ഇനമായ സിംപീഡിയം കാണാൻ മാത്രം ആയിരക്കണക്കിനു പേരാണ് മേളയ്‌ക്കെത്തിയത്.

ഭക്ഷ്യമേളയും വിജയം

വസന്തോത്സവത്തിനൊപ്പം സജ്ജീകരിച്ച ഭക്ഷമേളയിലും ഏറെ തിരക്കായിരുന്നു. മലബാർ ഭക്ഷ്യമേളയും, വൈവിദ്ധ്യമാർന്ന കുടുംബശ്രീ വിഭവങ്ങളും ഒപ്പം കെ.റ്റി.ഡി.സിയുടെ രാമശ്ശേരി ഇഡ്ഡലിയും കുംഭകോണം കാപ്പിയും മേളയ്‌ക്കെത്തിയവരുടെ വയറും മനസും നിറച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ കാർഷികോത്പന്ന വിപണന മേളയിലെ കരകൗശല വസ്‌തുക്കൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. കലർപ്പില്ലാത്ത സോളാർ ഡ്രൈഡ് ഉണക്കമീൻ പരിചയപ്പെടുത്താൻ ഫിഷറീസ് വകുപ്പും മറന്നില്ല.

വനംവകുപ്പിന്റെ കൃതൃമ കാടും, എക്‌സൈസ് വകുപ്പിന്റെ ലഹരിവിമുക്ത സന്ദേശമുൾക്കൊള്ളിച്ച വിവിധ മത്സരങ്ങളും കുട്ടികളെ ഏറെ ആകർഷിച്ചു. കനകക്കുന്ന് കൊട്ടാരത്തിനുള്ളിൽ സജ്ജീകരിച്ച പുഷ്‌പാലങ്കാരമായിരുന്നു മേളയിലെ മറ്റൊരു ആകർഷണം. ഓർക്കിഡ് ലേഡിയും പുഷ്‌പങ്ങൾ കൊണ്ടു തീർത്ത മയിലും അരയന്നവും മറ്റു രൂപങ്ങളും ചിത്രീകരിക്കാൻ വൻ തിരക്കായിരുന്നു. ഗോത്ര സംസ്‌കാരത്തെ വിളച്ചറിയിച്ച് ഏറുമാടവും അവരുടെ പാരമ്പര്യ ചികിത്സാരീതിയും നവ്യാനുഭവമായി.

ജൊവാനയും ആൻ ലിയയും

പുഷ്പറാണിമാർ ,ആരുഷ് പുഷ്‌പരാജ

വസന്തോത്സവത്തോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടന്ന പുഷ്‌പരാജ, പുഷ്‌പറാണി മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മലയിൻകീഴ് അമ്പാടി നഗർ അരുണോദയത്തൽ എ. ആരുഷ് സീനിയർ വിഭാഗം പുഷ്‌പരാജയായും, വലിയതുറ വള്ളക്കടവ് ഷിബി ഭവനിൽ ആൻ ലിയാ രാജ് സീനിയർ വിഭാഗം പുഷ്‌പറാണിയായും തിരഞ്ഞെടുക്കപ്പെട്ടു. ഒന്നുമുതൽ അഞ്ചുവയസ് വരെ പ്രായമുള്ളവരുടെ ജൂനിയർ വിഭാഗം മത്സരത്തിൽ കുറവൻകോണം ഷെഷെയർ ഹോം ലെയിൻ ജോവാന സൂസൻ ബിനു പുഷ്‌പറാണിയായി തിരഞ്ഞെടുക്കപ്പെട്ടു. നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.