തിരുവനന്തപുരം: സംസ്ഥാനത്തെ സർവമേഖലയേയും സ്‌പർശിക്കുന്ന നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമ്പദ്‌വ്യവസ്ഥയുടെ പുന:സംഘടന - ബദൽ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെനറ്റ് ചേംബറിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുസ്ഥിരവും പ്രകൃതിസൗഹൃദവും സാമ്പത്തികസ്ഥിരതയുള്ളതുമായ നവകേരളമാണ് ഇനി സൃഷ്ടിക്കപ്പെടേണ്ടത്. അതിൽ സമ്പദ്‌വ്യവസ്ഥ, കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട, ഊർജ്ജ, ഗതാഗത മേഖലകളെല്ലാം ഉൾപ്പെടുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രവാസി നിക്ഷേപത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളുടെ നയസമീപനങ്ങളിലുള്ള നിലപാട് കാരണം കുടിയേറ്റം നിയന്ത്രിക്കപ്പെടുകയാണ്. അതിനാൽ കേരളത്തിലേക്കുള്ള സമ്പത്തിലും കുറവുണ്ടായിട്ടുണ്ട്. ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിലുള്ള വർദ്ധനവും ആശങ്കപ്പെടുത്തുന്നു. അതിനാൽ മടങ്ങിവരുന്ന പ്രവാസികൾക്ക് ചില മേഖലകളിൽ നിക്ഷേപത്തിനും സംരംഭകത്വത്തിനുമുള്ള അവസരങ്ങൾ ഒരുക്കണം. ഇതിന്റെ ഭാഗമായി പ്രവാസികളിൽ നിന്ന് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നു. വിദേശങ്ങളിലെ തൊഴിലവസരങ്ങളെ മാത്രം ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറരുത്. ഇവിടത്തന്നെ പുതിയ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തണം. ഓരോ വർഷവും തൊഴിൽ തേടിയെത്തുന്ന യുവാക്കൾക്ക് ഇവിടെ മതിയായ അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് സാങ്കേതികമേഖല ഇനിയും മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സമ്പദ്‌ഘടന പുന:സംഘടിപ്പിക്കുമ്പോൾ ടൂറിസം മേഖലയെ അവഗണിക്കാനാകില്ല. കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ പത്ത് ശതമാനം ടൂറിസത്തിൽ നിന്നാണ്. പല ടൂറിസം കേന്ദ്രങ്ങളും പരിസ്ഥിതിലോല മേഖലയിൽ നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരം പരിസ്ഥിതി സൗഹൃദമായിരിക്കണം. വിദ്യാഭ്യാസ മേഖല കാലാനുസൃതമായി മാറണം. നവോത്ഥാനമൂല്യങ്ങളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ആരോഗ്യമേഖലയിലെ പ്രവർത്തനം ആഗോളതലത്തിൽ തന്നെ മാതൃകയാണെങ്കിലും ഇനിയും മുന്നേറേണ്ടതുണ്ട്. ഇതോടൊപ്പം ശാസ്ത്ര, ഐ.ടി മികവുകളെ മനുഷ്യപുരോഗതിക്കും സാമൂഹ്യനന്മയ്ക്കും പ്രയോജനപ്പെടുത്തണം. വ്യവസായനുകൂല അന്തരീക്ഷം ഒരുക്കണം.
ജെ.എൻ.യു എമിറ്റസ് പ്രൊഫസർ പ്രഭാത് പട്നായിക്, കേരള സർവകലാശാല വി.സി ഡോ.വി.പി.മഹാദേവൻ പിള്ള, ഇക്കണോമിക്സ് വിഭാഗം മേധാവി അബ്ദുൾ സലിം, സി.ഡി.എസ് ഓണററി ഫെലോമാരായ എം.എ.ഉമ്മൻ, ഡോ.കെ.പി.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.