ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ ഗേറ്റിന് സമീപം മരത്തിന്റെ ശിഖരം അപകടകരമായ രീതിയിൽ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുളള പ്ലാവിന്റെ ശിഖരങ്ങളിലൊന്നാണ് റോഡിന് കുറുകെ ചാഞ്ഞ് നിൽക്കുന്നത്. ചെറിയ കാറ്റോ മഴയോ ഉണ്ടായാൽപ്പോലും ഇത് അടർന്ന് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. തിരുവനന്തപുരം - കൊല്ലം പാതയിൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ ഇവിടത്തെ ഗേറ്റ് അടയ്ക്കും. സിഗ്നൽ സിസ്റ്റം ഇല്ലാത്ത റെയിൽവേ ഗേറ്റായതിനാൽ ഒരേ സമയം ഇവിടെ മൂന്നും നാലും ട്രെയിനുകൾക്ക് വേണ്ടി വരെ ഗേറ്റ് അടച്ചിടാറുണ്ട്. ഇത്ചിലപ്പോൾ അരമണിക്കൂറിലേറെ നീളാറുണ്ട്. രാവിലെയും വൈകിട്ടുമാണെങ്കിൽ ചിലപ്പോൾ ഇതിലും നീളുമെന്ന് യാത്രക്കാർ പറയുന്നു. ആ സമയത്തെല്ലാം ഈ വൃക്ഷ ശിഖരത്തിന് താഴെയുളള റോഡിലാണ് വാഹനങ്ങൾ നിർത്തുന്നത്. സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ശിഖരത്തിന് അടിയിലൂടെ ഇലക്ട്രിക് ലൈനും കടന്നു പോകുന്നുണ്ട്. റെയിൽവേയുടെ ഇലക്ട്രിക് ലൈനും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ശിഖരം അടർന്നുവീണാൽ വലിയ അപകടങ്ങൾക്ക് ഇടയാകും. ഇതുകൂടാതെ സമീപത്ത് നിൽക്കുന്ന മറ്റൊരു മരത്തിന്റെ ശിഖരവും സമാനമായ രീതിയിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. പെരുങ്ങുഴി മേട ജംഗ്ഷൻ - ആറാട്ട് കടവ് റോഡിലൂടെ സ്ത്രീകളും വിദ്യാർത്ഥികളും അടക്കം നിരവധി യാത്രക്കാരാണ് ദിവസവും സഞ്ചരിക്കുന്നത്. റോഡരികിൽ അപകടം പതിയിരിക്കുമ്പോഴും അധികൃതർക്ക് മൗനമാണെന്ന് ആക്ഷേപമുണ്ട്. എത്രയും പെട്ടെന്ന് ഇത് മുറിച്ചുമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. |