മൈക്രോ ചിപ്പ് മാറ്റാനാവില്ല
വോട്ടെടുപ്പിന് മുൻപ് മൈക്രോ ചിപ്പ് മാറ്റണമെങ്കിൽ യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിൽ കയറണം. അത് സാദ്ധ്യമല്ല. മൈക്രോ ചിപ്പ് മാറ്റിയാൽ തന്നെ വോട്ടെടുപ്പിന് മുൻപുള്ള ആദ്യ പരിശോധനയിൽ കണ്ടെത്തും. ആദ്യ പരിശോധനയ്ക്ക് ശേഷം സ്ട്രോംങ് റൂമിൽ കയറി മാറ്റാനും പറ്റില്ല. അവിടെ വോട്ടിംഗ് യന്ത്രങ്ങൾ പിങ്ക് പേപ്പർ സീൽ പതിച്ചാണ് സൂക്ഷിക്കുന്നത്. ആ സീൽ പൊട്ടിക്കണം.
സാങ്കേതിക സുരക്ഷ
ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും തമ്മിൽ മാത്രമേ കണക്ട് ചെയ്യാനാവൂ. മറ്റേതെങ്കിലും യന്ത്രവുമായി കണക്ട് ചെയ്താൽ പ്രവർത്തനം തകരാറിലാകും ( എറർ മോഡിലാകും )
ട്രോജൻ വൈറസ്
ഡാറ്റാ തിരിമരി നടത്താനുള്ള ട്രോജൻ വൈറസിനെ കടത്തിവിടണമെങ്കിൽ മൈക്രോ ചിപ്പ് റീപ്രോഗ്രാം ചെയ്യണം. ചിപ്പ് ഒറ്റത്തവണയേ പ്രോഗ്രാം ചെയ്യാനാവൂ.
അല്ലെങ്കിൽ ചിപ്പ് നിർമ്മാതാവ് ചെയ്യണം. നിർമ്മാതാവ് ട്രോജൻ കടത്തിവിട്ടാൽ ഇലക്ഷൻ കമ്മിഷന്റെ വിദഗ്ദ്ധരുടെ കോഡ് പരിശോധനയിൽ കണ്ടെത്താം.
വോട്ടെടുപ്പിന് ശേഷം കള്ളവോട്ട് പറ്റില്ല
അവസാന വോട്ടും ചെയ്തശേഷം കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി പ്രോഗ്രാം അവസാനിപ്പിക്കും. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യന്ത്രം സീൽ ചെയ്യും. ക്ലോസ് ബട്ടൺ അമർത്തിയ ശേഷം വോട്ട് ചെയ്യാനാവില്ല. ക്ലോസ് ബട്ടൺ അമർത്തുന്ന സമയം യന്ത്രത്തിലും പോളിംഗ് ഓഫീസറുടെ ഡയറിയിലും രേഖപ്പെടുത്തും. പിന്നീട് വോട്ട് ചെയ്താൽ അറിയാൻ പറ്റും.
വിവിപാറ്റ് തകരാറ്
വിവിപാറ്റ് പുതിയ സങ്കേതമാണ്. അതിന്റെ തകരാറുകൾ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകളായി ചിത്രീകരിക്കപ്പെടുന്നുണ്ട്.
ചരിത്രം
1977 -- മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ്. എൽ. ഷാക്ധർ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചു.
1980 -81-- പൊതുമേഖലാ സ്ഥാപനങ്ങളായ ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചു പ്രവർത്തിപ്പിച്ചു കാണിച്ചു.
1982 -- കേരളത്തിലെ പരവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചു.
1983 --എട്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും 11 അസംബ്ലി സീറ്റുകളിൽ യന്ത്രങ്ങൾ ഉപയോഗിച്ചു.
1984 --ജനപ്രാതിനിദ്ധ്യ നിയമം ഭേദഗതി ചെയ്യുന്നതു വരെ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി സസ്പെൻഡ് ചെയ്തു.
1988-- ജനപ്രാതിനിദ്ധ്യ നിയമം ഭേദഗതി ചെയ്തു. 15. 3 1989 മുതൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുമതി.
2018--പേപ്പർ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.