ആലപ്പുഴ: മരുന്നിന്റെ പേരിൽ രോഗികളെ കൊള്ള ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് അങ്കണത്തിൽ പണിപൂർത്തീകരിച്ച നോൺ ബീറ്റാ ലാക്ടം പ്ലാന്റിൻെറ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പുതിയ പ്ലാൻറ് സ്ഥാപിക്കുക വഴി 100 പേർക്കെങ്കിലും തൊഴിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ബ്ലിസ്റ്റർ ആൻഡ് കാർട്ടനേറ്റർ പ്ലാന്റ് ഉദ്ഘാടനവുംഅദ്ദേഹം നിർവഹിച്ചു. നെല്ലുല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടനാട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ റൈസ് പാർക്ക് സ്ഥാപിക്കും. നെല്ല് കർഷകരിൽ നിന്ന് സംഭരിച്ച് അരിയാക്കി പാക്കറ്റുകളിലാക്കി സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് വഴി വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായി നിർമിച്ചു നൽകുന്ന കെ.എസ്.ഡി.പി. ട്രാൻസ് പ്ലാന്റ് മെഡിസിൻ ലോഞ്ചിംഗ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.
അടുത്തവർഷം കാൻസർ മരുന്നുകളുടെ ഉത്പാദനം കൂടി ആരംഭിക്കുമെന്ന് മന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റ് നിർമാണം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഡി.പി. ചെയർമാൻ സി.ബി.ചന്ദ്രബാബു, യു.പ്രതിഭ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ്, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.ബി.ഇക്ബാൽ, റിയാബ് ചെയർമാൻ എൻ.ശശിധരൻ നായർ, ഡോ.എസ്.ആർ.ദിലീപ് കുമാർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ടി.മാത്യു, ജനപ്രതിനിധികളായ ജുമൈലത്ത്, ഷീന സനൽകുമാർ, എൻ.പി.സ്‌നേഹജൻ, ഇന്ദിര തിലകൻ, കവിത ഹരിദാസ്, കെ.എസ്.ഡി.പി മാനേജിങ് ഡയറക്ടർ എസ്.ശ്യാമള, കയർബോർഡ് മുൻ ചെയർമാൻ ആർ.നാസർ എന്നിവർ സംസാരിച്ചു.