ന്യൂഡൽഹി: സി.ബി.ഐ ഇടക്കാല ഡയറക്ടറായി എം.നാഗേശ്വരറാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സ്ഥിരം ഡയറക്ടറെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. സി.ബി.ഐ ഡയറക്ടർ നിയമനം സുതാര്യമാക്കാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യവും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചില്ല.

അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് നാഗേശ്വരറാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടന കോമൺകോസാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എ.കെ സിക്രി, എൻ.വി രമണ എന്നിവർ പിൻമാറിയിരുന്നു.

സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതി അംഗമായതിനാലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പിൻമാറിയത്. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ഉന്നതാധികാര സമിതി യോഗത്തിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി പങ്കെടുത്ത ജസ്റ്റിസ് സിക്രിയും നാഗേശ്വരറാവുവിന്റെ മകളുടെ കല്യാണത്തിന് പങ്കെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എൻ.വി രമണയും പിൻമാറിയശേഷമാണ് ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ച് ഹർജി പരിഗണിച്ചത്.