pakistan
Pakistan

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാന് അവർ പ്രതീക്ഷിക്കാത്തത്ര കനത്ത പ്രഹരമേൽപ്പിച്ച ഇന്ത്യയ്‌ക്കു നേരെ ശത്രു പ്രയോഗിച്ചത് അതേ തന്ത്രം. യുദ്ധവിമാനങ്ങളെ അയച്ച് ഇന്ത്യയെ പ്രകോപിപ്പിച്ച് അതിർത്തിക്കപ്പുറത്തേക്കു മടങ്ങിയ പാക്‌സൈന്യം, അതിനു പിന്നാലെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ പ്രത്യാക്രമണത്തിന് എത്തുന്നതു പ്രതീക്ഷിച്ച് കാത്തിരുന്നിരിക്കണം. പാക് പക്ഷത്തുനിന്ന് ഉടനെയുള്ള ഒരു സൈനിക മറുപടി പ്രതീക്ഷിക്കാതിരുന്നതും, അതിന് മിറാഷ് 2000 വിമാനങ്ങൾ ഒരുക്കിനിറുത്താതിരുന്നതും ഇന്ത്യയ്‌ക്ക് നഷ്‌ടം വരുത്തിയെന്നാണ് യുദ്ധതന്ത്രജ്ഞരുടെ വിലയിരുത്തൽ.

ഇന്നലെ രാവിലെ പാക് എഫ്-16 വിമാനങ്ങൾ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്കു കടന്ന് ആക്രമണത്തിനു തുനിഞ്ഞത്, 'പ്രകോപിപ്പിച്ച് പിന്നാലെയെത്തിക്കുക' എന്ന തന്ത്രം മുൻനിറുത്തിത്തന്നെയാകണം. തങ്ങളുടെ എഫ്- 16 വിമാനങ്ങൾ റഡാറിൽ പതിയുന്നയുടൻ ഇന്ത്യ പ്രതിരോധം സൃഷ്‌ടിക്കുമെന്ന് പാക് സേന കണക്കുകൂട്ടി. അതു തന്നെ സംഭവിച്ചു. പാക് വിമാനങ്ങൾ നിയന്ത്രണ രേഖ കടന്നെത്തിയപ്പോൾ ഇന്ത്യൻ മിഗ് 21 വിമാനങ്ങൾ കുതിച്ചുചെന്നു. അതിവേഗം, അതിർത്തിക്കപ്പുറത്തേക്കു പിൻതിരിഞ്ഞ പാക് വിമാനങ്ങൾക്കു പിന്നാലെ, അവർ പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്ത്യൻ മിഗുകൾ അതിർത്തി കടന്നു ചെന്നു. ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചു വീഴ്‌ത്താൻ പാക് കരസേന സജ്ജമായിരുന്നു എന്നു വേണം കരുതാൻ.

വെടിവയ്‌പിൽ, അധിനിവേശ കാശ്മീരിൽ തകർന്നുവീണ ഇന്ത്യൻ മിഗ് വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ പുറത്തുചാടിയ പൈലറ്റ് അഭിനന്ദിനെ പാക് കരസേനയും ഭീകരരെ പിന്തുണയ്‌ക്കുന്ന പ്രദേശവാസികളും ചേർന്ന് ബന്ദിയാക്കിയെന്നാണ് വിവരം. പാക് സേന ഇന്നലെ പുറത്തുവിട്ട വീഡിയോയിൽ അഭിനന്ദിനെ നാട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു.

ശത്രുവിന്റെ ശ്രദ്ധ ഒരു കേന്ദ്രത്തിലേക്ക് ആകർഷിച്ച് അപ്രതീക്ഷിത ഇടങ്ങളിൽ കനത്ത ആക്രമണം നടത്തി നാശം വിതയ്‌ക്കുക എന്ന തന്ത്രമായിരുന്നു ബലാക്കോട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യ നടപ്പാക്കിയത്. പന്ത്രണ്ടു ദിവസത്തെ ആസൂത്രമത്രയും പിഴവറ്റതായിരുന്നു. ഒരേസമയം, വിവിധ സംസ്ഥാനങ്ങളിലെ വ്യാേമസേനാ താവളങ്ങളിൽ നിന്ന് ഇരുളിന്റെ മറവിൽ പുറപ്പെട്ട ഇന്ത്യൻ മിറാഷുകൾ ബലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രം ചുട്ടു ചാമ്പലാക്കി.

പാകിസ്ഥാനെയും ഭീകരരെയും ഞെട്ടിച്ച ആക്രമണത്തോട്, പ്രകോപനപരമായി പ്രതികരിക്കാതിരുന്ന പാകിസ്ഥാൻ അതീവരഹസ്യമായി പദ്ധതി തയ്യാറാക്കി 24 മണിക്കൂറിനകം ഇന്ത്യൻ തന്ത്രം അതേപടി പകർത്തുകയായിരുന്നു. ഒരു അദ്‌ഭുതത്തിനു കാത്തിരിക്കൂ... എന്ന് ചൊവ്വാഴ്ച പാകിസ്ഥാൻ പറഞ്ഞപ്പോൾ, പിറ്റേന്നു തന്നെ ഇത്തരമൊരു ആക്രമണം ഇന്ത്യ പ്രതീക്ഷിച്ചോ എന്നു സംശയം.