india

ന്യൂഡൽഹി:വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ പറഞ്ഞ മൂന്നു കളവുകൾ ഇന്നലെ സേനാ വാർത്താ സമ്മേളനത്തിൽ പൊളിച്ചു.

കള്ളം ഒന്ന്: രണ്ട് വിമാനങ്ങളും മൂന്ന് പൈലറ്റുമാരും വീണു

ഇന്ത്യയുടെ രണ്ട് യുദ്ധ വിമാനങ്ങളും മൂന്ന് പൈലറ്റുമാരെയും വെടിവച്ചു വീഴ്‌ത്തിയെന്ന് പറഞ്ഞ പാകിസ്ഥാൻ പിന്നീട് രണ്ട് വിമാനങ്ങളും രണ്ടു പൈലറ്റുമാരെന്ന് മാറ്റി പറഞ്ഞു. യഥാർത്ഥത്തിൽ വീണ മൂന്ന് പൈലറ്റ്‌മാരിൽ രണ്ടുപേർ ഇന്ത്യ തക‌ർത്ത പാകിസ്ഥാന്റെ എഫ് 16ൽ വിമാനത്തിൽ നിന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ടവരാണ്. അഭിനന്ദനെ പിടിച്ചത് സ്ഥിരീകരിച്ച പാകിസ്ഥാൻ ഒടുവിൽ വെടിവെച്ചിട്ടത് ഒരു ഇന്ത്യൻ വിമാനമാണെന്നും കസ്‌റ്റഡിയിൽ ഒരു ഇന്ത്യൻ പൈലറ്റുമാണെന്ന് തിരുത്തി.

കള്ളം രണ്ട്: ബോംബിട്ടത് തുറസായ സ്ഥലത്ത്

പാക് വിമാനങ്ങൾ തുറസായ ജനവാസമില്ലാത്ത മേഖലയിലാണ് ബോംബ് വർഷിച്ചതെന്ന അവരുടെ വാദവും തെറ്റാണ്. ഇന്ത്യൻ സേനാ ക്യാമ്പുകളെ ലക്ഷ്യമാക്കിയാണ് ബോംബിട്ടത്. തിരിച്ചടിച്ചതിനാൽ അവ ലക്ഷ്യം തെറ്റിയാണ് വീണത്.

കള്ളം മൂന്ന്: എഫ്. 16 വിമാനങ്ങൾ ഉപയോഗിച്ചില്ല

ആക്രമണത്തിന് എഫ്. 16 വിമാനങ്ങൾ ഉപയോഗിച്ചില്ലെന്ന് വാദിച്ച പാക് സേന അതിലൊന്ന് ഇന്ത്യ വീഴ്‌ത്തിയത് തള്ളിയിരുന്നു. എഫ്. 16 വിമാനത്തിൽ ഉപയോഗിക്കുന്ന ആമ്രാം മിസൈലിന്റെ അവശിഷ്‌ടം രജൗരിയിൽ നിന്ന് ലഭിച്ചു.