rajendran

കൊച്ചി: മൂന്നാറിൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന കെട്ടിടനിർമ്മാണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഇതിനു പിന്തുണയും പ്രേരണയും നൽകിയ എസ്. രാജേന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകി.

ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, ഇടുക്കി ജില്ലാ പഞ്ചായത്തംഗം വിജയകുമാർ, കരാറുകാരനായ ചിക്കു എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഭരണകക്ഷിയായ സി.പി.എമ്മിന്റെ എം.എൽ.എയാണ് എസ്. രാജേന്ദ്രൻ. ഭരണകക്ഷി എം.എൽ.എയ്ക്കെതിരെ സർക്കാർ കോടതിയലക്ഷ്യത്തിന് ഹർജി നൽകുന്നെന്ന പ്രത്യേകതയും ഇൗ കേസിനുണ്ട്. മൂന്നാറിലെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വേണമെന്ന ഉത്തരവ് നേടിയ 'വൺ എർത്ത് വൺ ലൈഫ് 'എന്ന സംഘടനയുടെ ഹർജിയിലാണ് സർക്കാർ ഉപഹർജി നൽകിയത്. പഞ്ചായത്തിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കി ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് നൽകിയ സത്യവാങ്മൂലവും ഇതോടൊപ്പം നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജി മറ്റു ഹർജികൾക്കൊപ്പം മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കും.

എസ്. രാജേന്ദ്രൻ സബ് കളക്ടറെ അധിക്ഷേപിച്ചു

എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പ്രേരണയിലും പിന്തുണയിലുമാണ് പഞ്ചായത്ത് കെട്ടിടനിർമ്മാണം നടത്തുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ സബ് കളക്ടറെ അധിക്ഷേപിച്ചെന്നും ഉപഹർജിയിൽ പറയുന്നു. പഞ്ചായത്ത് നടത്തുന്ന നിർമ്മാണം നിറുത്തിവയ്പിക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സ്ത്രീകളും പഞ്ചായത്ത് പ്രസിഡന്റും കരാറുകാരനുമൊക്കെ ചേർന്ന് അധിക്ഷേപിച്ചു. സ്ഥലത്തെത്തിയ എസ്. രാജേന്ദ്രൻ എം.എൽ.എ കെട്ടിട നിർമ്മാണത്തിന് റവന്യൂവകുപ്പിന്റെ എൻ.ഒ.സി ആവശ്യമില്ലെന്നും നിയമം ശരിയായി മനസിലാക്കാതെയാണ് സബ് കളക്ടറുടെ നടപടിയെന്നും പ്രഖ്യാപിച്ചു. എം.എൽ.എയുടെ സാന്നിദ്ധ്യം, പ്രേരണ, പിന്തുണ എന്നിവയുടെ ബലത്തിലാണ് അനധികൃത നിർമ്മാണം തുടർന്നത്. എം.എൽ.എയുടെയും പഞ്ചായത്ത് അധികൃതരുടെയും നടപടി ഹൈക്കോടതി വിധിയുടെ വ്യക്തമായ ലംഘനമാണ്. ഇവർ അറിഞ്ഞുകൊണ്ട് കോടതിയുത്തരവ് ലംഘിച്ചത് കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ മതിയായതാണെന്നും സർക്കാർ പറയുന്നു.

 നിർമ്മാണാനുമതി നൽകില്ല

പ്രളയബാധിത മേഖലകളിൽ ശാസ്ത്രീയ പഠനമില്ലാതെ നിർമ്മാണങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റിലെ പ്രളയത്തിൽ അഞ്ചുദിവസം മുങ്ങിക്കിടന്ന സ്ഥലത്താണ് അനധികൃത നിർമ്മാണം നടക്കുന്നത്. ഇവിടെ ശാസ്ത്രീയപഠനം നടത്തിയിട്ടില്ല. അനുമതി ഇല്ലാത്ത നിർമ്മാണം പരിസ്ഥിതിയെ ബാധിക്കും. നദീപുറമ്പോക്ക് കൈയേറിയാണ് കെട്ടിടത്തിന്റെ ഒരുഭാഗം നിർമ്മിക്കുന്നത്.