ആലുവ: പെരിയാറിൽ മംഗലപ്പുഴ വിദ്യാഭവൻ സെമിനാരിയുടെ കടവിൽ പുതപ്പിൽ പുതഞ്ഞ് പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്. കൊലപാതകമാണെന്ന് വ്യക്തമായ സൂചനകളും പൊലീസ് ലഭിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ പോസ്റ്റ്മാർട്ടം നടത്തി.
ചൊവ്വാഴ്ച്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും രാത്രിയായതിനാൽ പൊലീസ് കരയ്ക്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ മൃതദേഹം കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് യുവതിയാണെന്ന് വ്യക്തമായത്.
കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ തള്ളിയതെന്നാണ് സൂചന. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. 40 കിലോ ഭാരമുള്ള കരിങ്കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിക്ക് വെളുത്ത് തടിച്ച ശരീരമാണ്. 154 സെന്റിമീറ്റർ ഉയരമുണ്ട്. ലെഗിൻസും ടീ ഷർട്ടുമാണ് വേഷം. വായിൽ തുണി തിരുകിയ നിലയിലാണ്.
കൊലപ്പെടുത്തിയ ശേഷമോ അബാധവസ്ഥയിലോ ആകാം മൃതദേഹം പുഴയിൽ തള്ളിയതെന്ന് കരുതുന്നു. രണ്ട് കാലുകളും വളഞ്ഞ നിലയിലാണ്. അബോധാവസ്ഥയിൽ വാഹനത്തിൽ എത്തിച്ച ശേഷം മംഗലപ്പുഴ പാലത്തിൽ നിന്നും പെരിയാറിലേക്ക് എറിഞ്ഞതാകാനും സാധ്യതയുണ്ട്.
ഒന്നിൽ കൂടുതൽ ആളുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഒരാഴ്ചക്കിടെ കാണാതായ യുവതികളുടെ ലിസ്റ്റ് പൊലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നും കാണാതായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
മൃതദേഹം ആലുവ റൂറൽ എസ്.പി രാഹുൽ ആർ നായർ, ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, എസ്.ഐ എം.എസ്. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.