തൊടുപുഴ: 13-ാമത് തൊടുപുഴ ഫിലിംഫെസ്റ്റിവൽ ഏഴു മുതൽ 10 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കും. അഞ്ചു മലയാള ചിത്രങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയങ്ങളായ പതിനഞ്ചു ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. ഇന്ദ്രൻസിന് മികച്ച നടനുള്ള അവാർഡ് ലഭിച്ച 'ആളൊരുക്കം' ആണ് ഉദ്ഘാടനചിത്രം. നഗരസഭയും തൊടുപുഴ ഫിലിംസൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമി, ദൂർദർശൻ, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്. വൈകിട്ട് അഞ്ചിന് സിൽവർഹിൽസ് സിനിമാസിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഫിലിംസൊസൈറ്റി പ്രസിഡന്റ് വിത്സൺ ജോൺ അദ്ധ്യക്ഷത വഹിക്കും. 'ആളൊരുക്കത്തിന്റെ' സംവിധായകൻ വി.സി. അഭിലാഷ് മുഖ്യാതിഥിയാകും. സംവിധായകൻ അരുൺ രാജ് കർത്ത മുഖ്യപ്രഭാഷണം നടത്തും. ദേശീയഅവാർഡ് നേടിയ ബാലതാരം ആദിഷ് പ്രവീൺ, സംവിധായകരായ ജിയോ ബേബി, വി.സി. അഭിലാഷ്, എം.ബി. സുകുമാരൻ, പ്രശോഭ് വിജയൻ എന്നിവർ പ്രേക്ഷകരുമായി സംവദിക്കും.
10 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംവിധായകരായ എം.ഡി. സുകുമാരൻ, ദിലീഷ് നായർ, പ്രശോഭ് വിജയൻ എന്നിവർ പങ്കെടുക്കും. നഗരസഭ ചെയർമാൻ അഡ്വ. സി.കെ. ജാഫർ അദ്ധ്യക്ഷത വഹിക്കും. നാലു ദിവസങ്ങളിലേക്കുമുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന് 100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447824923, 9447046060, 9447046540. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ അഡ്വ. സി.കെ. ജാഫർ, ഫിലിംസൊസൈറ്റി പ്രസിഡന്റ് വിത്സൺ ജോൺ, സെക്രട്ടറി യു.എ. രാജേന്ദ്രൻ, എൻ. രവീന്ദ്രൻ, എം.എം. മഞ്ജുഹാസൻ എന്നിവർ പങ്കെടുത്തു.
പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ
ഏഴിന് രാവിലെ 10.30ന് ദേശീയപുരസ്‌കാരം നേടിയ കുട്ടികളുടെ ചലച്ചിത്രം 'കുഞ്ഞുദൈവം' പ്രദർശിപ്പിക്കും. 2.30ന് 'അറ്റ് ദി എൻഡ് ഓഫ് ദി ടണൽ' (അർജന്റീന), ആറിന് ഉദ്ഘാടന ചിത്രമായ 'ആളൊരുക്കം', 8.30ന് 'എ ഫന്റാസ്റ്റിക് വുമൺ' (ചിലി) എന്നിവ പ്രദർശിപ്പിക്കും. രണ്ടാംദിവസം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് അതിജീവന പാക്കേജിൽ ഉൾപ്പെട്ട 'ദി വേ ബാക്ക്' (യു.എസ്.എ), രണ്ടിന് 'ടെൽ നോ വൺ' (ഫ്രാൻസ്), വൈകിട്ട് 5.30ന് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാഞ്ജലിയിൽ 'സ്വാതിതിരുനാൾ', രാത്രി എട്ടിന് ഹിന്ദി ചലച്ചിത്രമായ 'ന്യൂട്ടൺ' എന്നിവ പ്രദർശിപ്പിക്കും. മൂന്നാം ദിവസം രാവിലെ 10.30ന് അതിജീവന പാക്കേജിൽ ഉൾപ്പെട്ട 'ദി മാർഷ്യൻ' (യു.കെ), രണ്ടിന് തമിഴ്‌ചിത്രം 'പരിയേറും പെരുമാൾ', ആറിന് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ നേടിയ 'ഈ.മ.യൗ' എന്നിവ പ്രദർശിപ്പിക്കും. 8.30ന് ദൂരദർശന് വേണ്ടി ജയരാജ്, ഹരികുമാർ, ശ്യാമപ്രസാദ്, ടി.വി. ചന്ദ്രൻ എന്നിവർ സംവിധാനം ചെയ്ത 'വെള്ളപ്പൊക്കത്തിൽ', 'രാച്ചിയമ്മ', 'ഉള്ളുരുക്കം', 'ഒരു മനുഷ്യൻ' എന്നീ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.30ന് ബർണാഡോ ബർട്ടലുച്ചിയോടുള്ള ആദരസൂചകമായി ക്ലാസിക് ചലച്ചിത്രം 'ദി ലാസ്റ്റ് എംപറർ' പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് മലയാളചിത്രം 'ലില്ലി', ആറിന് സമാപനചിത്രമായ 'കാത്തമ്മ' (തമിഴ്), 8.30ന് ബ്രട്ടീഷ് ചലച്ചിത്രം 'ഐ ഡാനിയൽ ബ്ലേക്ക്' എന്നിവയും പ്രദർശിപ്പിക്കും.