തൊടുപുഴ: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സേവനങ്ങൾ വിസ്മരിച്ചുകൊണ്ടുള്ള നവോത്ഥാന ചരിത്രം അപൂർണമാണെന്ന് മിസോറാം ഗവർണർ ഡോ. കുമ്മനം രാജശേഖരൻ പറഞ്ഞു. തൊടുപുഴ മണക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ ഒരുവർഷം നീണ്ടുനിന്ന നവതി ആഘോഷപരിപാടികളുടെ സമാപനസമ്മേളനവും സുകൃതം കാരുണ്യ ചികിത്സാ സഹായപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് ആരൊക്കെ വെട്ടിമാറ്റാൻ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനം. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയുമൊക്കെ തെളിച്ചവഴിയിലൂടെ മന്നവും അയ്യൻകാളിയും ആർ.ശങ്കറും ടി.കെ. മാധവനും കുറുമ്പൻ ദൈവത്താനുമൊക്കെ നടത്തിയ ത്യാഗോജ്ജ്വലമായ നിസ്വാർത്ഥ സേവനങ്ങളാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം. പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് കൊണ്ടുവരുന്നതാണ് യഥാർത്ഥ നവോത്ഥാനം. അദ്ദേഹം അദ്ദേഹത്തിനുവേണ്ടി ഒന്നും എടുത്തിട്ടില്ല. സമൂഹത്തിന് വേണ്ടിയും പാവപ്പെട്ടവർക്കുവേണ്ടിയും എല്ലാം ത്യജിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.