kk
പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൂടിയായ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ യു. കൃഷ്ണനുണ്ണി മരിച്ച രാജന്റെ വീട് സന്ദർശിക്കുന്നു

പീരുമേട്: പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ ധനസഹായം കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പീരുമേട് തഹസിൽദാർ, ഏലപ്പാറ വില്ലേജ് ഓഫീസർ, ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് അടിയന്തിര നോട്ടീസ് അയക്കാൻ പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൂടിയായ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ യു. കൃഷ്ണനുണ്ണി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ രാജന്റെ മകൻ രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചു തളിയിക്കൽ രാജനെ (62) മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ പ്രളയത്തിൽ രാജന്റെ വീട് പൂർണ്ണമായും തകർന്നിരുന്നു. വീട് വാസയോഗ്യമല്ലാത്തതിനെ തുടർന്ന് അടുത്തുള്ള തോട്ടം ലയത്തിലായിരുന്നു താമസം. പ്രളയത്തിൽ വിട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ധനസഹായം ലഭിക്കുന്നതിന് കഴിഞ്ഞ ദിവസവും ഇയാൾ പഞ്ചായത്ത് ഓഫീസിലും ഏലപ്പാറ വില്ലേജ് ഓഫീസിലും എത്തിയിരുന്നു. വീട് നഷ്ടപ്പെട്ടതിലും പുനർനിർമ്മിക്കാൻ കഴിയാത്തതിലും രാജൻ മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു.