മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ രണ്ടു മാസത്തിനകം പ്രവർത്തനം തുടങ്ങും.ഇവയുടെ ടെൻഡർ നടപടികൾ തുടങ്ങി. ഏപ്രിൽ ആദ്യവാരത്തോടെ ഡ്യൂട്ടിഫ്രീ ഷോപ്പുകളും ഫുഡ് കോർട്ടുകളും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവള കമ്പനിക്ക് നോൺ എയ്‌റോ വിഭാഗത്തിൽ നിന്നുള്ള പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ.

സ്വകാര്യ ഏജൻസികളുമായി ചേർന്നാണ് കിയാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ നടത്തുക.
നിലവിൽ വിമാനത്താവളത്തിലെത്തുന്നവർക്ക് ഏതാനും കഫ്റ്റീരിയകൾ മാത്രമാണ് ആശ്രയം. ബഹിർഗമന ഹാളിന് പുറത്തുള്ള രണ്ട് കഫ്റ്റീരിയകൾക്ക് പുറമേ അറൈവൽ ഏരിയയിൽ പുതിയ കഫ്റ്റീരിയകൾ തുറന്നിട്ടുണ്ട്. ടെർമിനൽ കെട്ടിടത്തിന് പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റാഫ് കാന്റീനുമുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഫുഡ്‌കോർട്ടുകളുമില്ലാത്തതിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് അതൃപ്തിയുണ്ട്. ലോകോത്തര ബ്രാൻഡ് ഉത്പന്നങ്ങൾ ഡ്യൂട്ടി ഫ്രീയായി ലഭ്യമാകുമെന്നതാണ് ഇവയുടെ പ്രത്യേകത.
ഇൻഡിഗോ എയർലൈൻസ് കൂടി സർവ്വീസ് തുടങ്ങിയതോടെ വിമാനത്താവളം വഴി യാത്രചെയ്യുന്നവരിൽ വർധനവുണ്ടായിട്ടുണ്ട്. ജനവരി ഒമ്പതു മുതൽ ഫെബ്രുവരി ഒമ്പതു വരെ 1,02,480 പേരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യമാസം യാത്രക്കാരുടെ എണ്ണം 42,667 മാത്രമായിരുന്നു.
ഈ മാസം അവസാനത്തോടെ ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സർവ്വീസുകൾ കൂടി തുടങ്ങും. ഇതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസസൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിമാനക്കമ്പനികളും അന്താരാഷ്ട്ര യാത്രക്കാരും നേരിടുന്ന പ്രധാനപ്രശ്‌നം.

യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

ജനുവരി ​​-42,667

ഫെബ്രുവരി​-1,02,480