കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്‌തത്,​ നേരത്തേ പ്രാദേശിക ത‌ർക്കത്തിനിടെ കൃപേഷും ശരത്‌ലാലും തന്നെ ആക്രമിച്ചപ്പോൾ പാർട്ടി സഹായിക്കാതിരുന്നതിലെ അപമാനം കാരണമെന്ന് അറസ്റ്റിലായ സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരന്റെ മൊഴി.

കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലുമായി താൻ വഴക്കിൽ ഏർപ്പെട്ടത് ചില പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ്. ഇരുവരും തന്നെ ആക്രമിച്ചത് പാർട്ടിയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാതിരുന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തതെന്നും പീതാംബരൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

അതേസമയം, പീതാംബരന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുന്നാട് സഹകരണ കോളേജിലുണ്ടായ തർക്കവുമയായി ബന്ധപ്പെട്ട് പീതാംബരനെ കൈയേറ്റം ചെയ്‌ത സംഘത്തിൽ കൃപേഷ് ഉണ്ടായിരുന്നില്ലെന്നും ആ സമയം കൃപേഷ് വീട്ടിലുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താൽ, കൈയേറ്റശ്രമ കേസിൽ പൊലീസ് കൃപേഷിനെ പ്രതി ചേർത്തിരുന്നുമില്ല. കൃപേഷ് തന്നെ ആക്രമിച്ചെന്ന് പാർട്ടിയിൽ പരാതിപ്പെട്ടിട്ടും തനിക്ക് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് പീതാംബരൻ പറയുന്നു.

ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്‌തു നടപ്പാക്കിയത് സുഹൃത്തുക്കളുടെ സഹായത്തോടെയാണ്. കൃപേഷിന്റെ തലയ്‌ക്കു വെട്ടിയത് താനാണെന്ന് പീതാംബരൻ മൊഴി നൽകിയെങ്കിലും കൃത്യത്തിൽ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും പൊലീസിന് സംശയമുണ്ട്.

തലയോടു പിളർന്ന് തലച്ചോർ പുറത്തായ നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം.

കൊല്ലപ്പെട്ട ഇരുവരുടെയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ കൃത്യത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് പറയാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്.