periya-murder

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ മുഖ്യപ്രതി പീതാംബരൻ കൊലപാതകം നടത്തിയ ശേഷം ആദ്യം ഫോൺ വിളിച്ചത് സി.പി.എമ്മിന്റെ ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെയാണെന്ന വിവരം പുറത്തുവന്നു. പെരിയ ലോക്കൽ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി.പി.എം നേതാക്കൾക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി പൊലീസിനു നൽകിയ മൊഴികളിലുണ്ടെന്നാണ് വിവരം. നേതാവുമായുള്ള ഫോൺ കാളിന്റെയും സന്ദേശത്തിന്റെയും കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്പ് ലോക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികൾ, പാർട്ടി നേതാക്കളുടെ പങ്ക് വ്യക്തമാക്കി മൊഴി നൽകിയത്. കൊലപാതകം നടത്തിയത് താനല്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ സി.പി.എം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന പീതാംബരന്റെ മൊഴി പുറത്തുവരുന്നത്. അതേസമയം സംശയമുള്ള 12 സി.പി.എം പ്രവർത്തകരുടെ പേരുകൾ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. ക്വാറി ഉടമയും സി.പി.എം അംഗവുമായ കല്യോട്ടെ ശാസ്ത ഗംഗാധരൻ, അനുജൻ പത്മനാഭൻ, ബന്ധുവും രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ ഉടമയുമായ മുരളി, അയൽവാസി ഓമനക്കുട്ടൻ, വ്യാപാരി വത്സരാജ്, സുരേന്ദ്രൻ, പ്ലാക്കൊട്ടി രവി, സി.പി.എം കല്യോട്ട് ബ്രാഞ്ചംഗം അച്യുതൻ തുടങ്ങിയവരുടെ പേരുകളാണ് വെളിപ്പെടുത്തിയത്. ഇവർക്ക് കൊല്ലപ്പെട്ടവരോട് മുൻവൈരാഗ്യമുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിന് നൽകിയ മൊഴിയിൽ പറയുന്നു.