മലപ്പുറം: തന്നെ ഒറ്റപ്പെടുത്താൻ നടത്തുന്ന നീക്കങ്ങൾ കുടുംബപ്രശ്‌നമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി ശബരിമല ദർശനം നടത്തിയ കനകദുർഗ ബിന്ദുവിനൊപ്പം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പിയും മറ്റു ചില സംഘടനകളും പിറകിൽ നിന്ന് സഹോദരൻ ഭരത്‌ഭൂഷനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കുകയാണ്. പ്രത്യക്ഷത്തിൽ അക്രമിക്കാനാവാത്തതിനാൽ കുടുംബത്തെ ഉപയോഗിച്ച് വളഞ്ഞ വഴി സ്വീകരിക്കുന്നു . ശബരിമല ദർശനത്തിന് മുമ്പ് ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വീട്ടിലെ കിടപ്പുമുറിയിൽ കയറി ശബരിമലയിൽ കയറുമ്പോഴുണ്ടായിരുന്ന ബാഗിൽ മാലയ്ക്കൊപ്പം നാപ്കിൻ പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാണ്. ഭർത്താവിനെയും സഹോദരൻ പ്രലോഭിപ്പിക്കുന്നുണ്ട്. വീട്ടിൽ കയറ്റില്ലെന്നോ ഒരുമിച്ച് ജീവിക്കില്ലെന്നോ ഉള്ള നിലപാട് ഭർത്താവിനില്ല.
ഒറ്റപ്പെടുത്തി മലപ്പുറത്ത് നിന്നും ഓടിക്കാനാണ് ശ്രമം. കേരളത്തിൽ നിന്നും വ്യാപകമായ പിന്തുണ കിട്ടുന്നുണ്ടെങ്കിലും കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും പിന്തുണ ലഭിക്കുന്നില്ല. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും കേരളത്തിലെ മുഴുവൻ പുരോഗമന ശക്തികളും ഒപ്പം നിൽക്കണം. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെയും കുട്ടികളെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കും. തങ്ങളെ കൂടാതെ മൂന്ന് പേർ കൂടി ശബരിമലയിൽ ദർശനം നടത്തിയതായി വ്യക്തിപരമായി അറിയാം- ഇരുവരും പറഞ്ഞു.
സുഭദ്ര, അഡ്വ. പുഷ്പ, സപ്ലൈകോ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് (സി.ഐ.ടി.യു.) മുജീബ് റഹ്മാൻ, ബിന്ദുവിന്റ ഭർത്താവ് ഹരിഹരൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.