crim-news-zinaj-

ചങ്ങനാശ്ശേരി : കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയ പ്രതിയെ ആന്റി ഗുണ്ടാ സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി. ആലപ്പുഴ പെരുമ്പായിക്കാട്, പള്ളിപ്പുറം, സിറാജ് മനസിൽ സിറാജ് എന്നു വിളിക്കുന്ന സിനാജ് നെയാണ് (42) അറസ്റ്റു ചെയ്തത്. കോട്ടയം സംക്രാന്തി സ്വദേശിയായ ഇയാൾ ആറ് വർഷമായി ആലപ്പുഴ തൂക്കുകുളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പോസ്റ്റാഫീസ് ജംഗ്ഷനിലെ ചിക്കൻ സെന്ററിൽ നിന്ന് 15000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്ന ഇയാളെപ്പറ്റി കഴിഞ്ഞ ഒരു മാസമായി പൊലീസ് അന്വേഷിക്കുകയായിരുന്നു.ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്.

കോട്ടയം ഈസ്റ്റ്‌, വെസ്റ്റ്, ഗാന്ധിനഗർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലുള്ള വിവിധ കേസുകളിൽ പ്രതിയായ ഇയാൾ

2014ൽ ചങ്ങനാശ്ശേരി റവന്യു ടവറിലുള്ള ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്നും പണം മോഷ്ടിച്ചതിന് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മോഷണം പോയ മൊബൈൽ ഫോണുകളും ,സി.സി ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈ. എസ്. പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, ചങ്ങനാശ്ശേരി സി.ഐ കെ.പി വിനോദ് കുമാർ , എസ്.ഐ എം.ജെ അഭിലാഷ് ആന്റി ഗുണ്ടാ സ്ക്വാഡിലെ കെ.കെ റെജി, സിബിച്ചൻ, അസാരി, അരുൺ ,പ്രതീഷ് രാജ്, ആന്റണി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.