kerala-prd

തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് സർക്കാർ തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. അഭിമുഖങ്ങൾക്ക് പി.ആർ.ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്.

മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് നിയന്ത്രണങ്ങളിൽ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്.

നവംബർ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ് ഇറക്കിയ ഉത്തരവായിരുന്നു വിവാദത്തിലായത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാദ്ധ്യമങ്ങൾ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമർശം.

എന്നാൽ കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പി.ആർ.ഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാ മാദ്ധ്യമങ്ങളെയും വിവരങ്ങൾ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങൾ എടുക്കണമെങ്കിൽ പി.ആർ.ഡിയുടെ അനുമതി വേണമെന്ന തീരുമാനവും മാറ്റി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകൾ വഴി നേരിട്ട് തന്നെ മാദ്ധ്യമങ്ങൾക്ക് അനുമതി തേടാമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

സെക്രട്ടേറിയേറ്റിലെ വിവിധ ഹാളുകളിൽ മാദ്ധ്യമപ്രവർത്തകർക്കുള്ള പ്രവേശനം പി.ആർ.ഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനിലും സെക്രട്ടേറിയേറ്റിലെ വിവിധ ബ്ലോക്കുകളിൽ പ്രതികരണങ്ങൾക്കായി പ്രത്യേക മീഡിയാ കോർണറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും ഉത്തരവ് മുന്നോട്ട് വയ്ക്കുന്നു.

മാദ്ധ്യമനിയന്ത്രണത്തിനെതിരെ പ്രതിപക്ഷവും പത്രപ്രവർത്തക യൂണിയനുമെല്ലാം ശക്തമായി പ്രതിഷേധിച്ചിരുന്നു. വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.