vv-pat-

ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുതാര്യതയിൽ സംശയമുള്ളതിനാൽ തിരഞ്ഞെടുപ്പുകളിൽ വിവി പാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. തിരഞ്ഞെടുപ്പുകളിൽ വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തിര‍ഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറ‍ഞ്ഞു. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനാണ് പ്രതിപക്ഷപാർട്ടികളുടെ തീരുമാനം.

ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി, ശരത് പവാർ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങൾ പങ്കെടുത്തു. ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കിൽ വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണം. തിരഞ്ഞെടുപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കിൽ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.