തിരുവനന്തപുരം: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അമ്മമാരും കുട്ടികളും നടത്തുന്ന പട്ടിണി സമരത്തെ വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഴുവൻ ദുരിത ബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധിപ്രകാരം അനുവദിച്ച സഹായധനം എല്ലാവർക്കും നൽകുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സമരം നടത്തുന്നത്.
കഴിഞ്ഞ ജനുവരി 30നാണ് കാസർകോട് നിന്നുള്ള എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ ഏകദിന സത്യാഗ്രഹ സമരം നടത്തിയിരുന്നു. അധികാരികൾ കണ്ണു തുറന്നില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം സമരം നടത്തിയപ്പോൾ ഇരകളുടെ പുനരധിവാസത്തിനായി 50 കോടി രൂപയും കടം എഴുതിത്തള്ളാനായി ഏഴ് കോടി രൂപയും സർക്കാർ വകയിരുത്തിയിരുന്നു.